ദളപതി 69 ന്റെ കാസ്റ്റ് പ്രഖ്യാപനങ്ങൾക്കിടയിൽ, ചിത്രം ഒരുറീമേക്കാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. 

ചെന്നൈ: വിജയ്‍യുടെ അവസാന ചിത്രമാണ് ദളപതി 69 ഇപ്പോള്‍ അതിന്‍റെ താരങ്ങളെ പ്രഖ്യാപിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും ആകാംക്ഷ ഉയര്‍ത്തിയിട്ടുള്ള ചിത്രമായി ഇതിനകം മാറിക്കഴിഞ്ഞു ദളപതി 69. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. 

ഈ ദിനങ്ങളില്‍ ചിത്രത്തിന്‍റെ കാസ്റ്റ് അനൗണ്‍‍സ്‍മെന്‍റ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ബോബി ഡിയോള്‍, പൂജ ​ഹെ​ഗ്‍ഡെ, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയമണി എന്നിവരുടെ പേരുകളാണ് ഇന്നലെ വരെ അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 

എന്നാല്‍ പുതിയ അഭ്യൂഹം കേട്ട വിജയ് ഫാന്‍സ് ഇപ്പോള്‍ നിരാശയിലാണ്. ഒരു തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് ചിത്രം എന്നതരത്തിലാണ് തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തിയ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്‍റെ റീമേക്കാണ് ചിത്രം എന്നാണ് വാര്‍ത്ത. മുന്‍പ് ദളപതി 69 പ്രഖ്യാപിക്കും മുന്‍പും ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍ വിജയ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍ ഭഗവന്ത് കേസരിയുടെ റീമേക്ക് അവകാശം കൈയ്യിലുള്ളവരാണ് എന്നതാണ് ഇപ്പോള്‍ ഈ വാര്‍ത്ത വീണ്ടും ഉയര്‍ന്നുവരാനുള്ള കാരണം. മാത്രമല്ല മമിത ബൈജുവിന്‍റെ കാസ്റ്റിംഗും ഇതിന് ബലമേകി. ഇതില്‍ ചില ആരാധകര്‍ നിരാശയും പ്രകടിപ്പിച്ചു. 

അതേ സമയം ദളപതി 69 സംവിധായകന്‍ എച്ച്.വിനോദ് ഒരിക്കലും റീമേക്കിന്‍റെ ആളല്ലെന്നും, തീര്‍ത്തും പുതിയ കഥയാണ് വിജയ്‍യുടെ അവസാന ചിത്രത്തിനായി ഒരുങ്ങുന്നത് എന്നുമാണ് വാര്‍ത്ത. എന്തായാലും ബാലയ്യയുടെ ചിത്രം വിജയ് എടുക്കാന്‍ സാധ്യതയില്ലെന്നും നേരത്തെ കമല്‍ഹാസനെ വച്ച് ചെയ്യാനിരുന്ന ചിത്രമാണ് എച്ച്.വിനോദ് വിജയ്‍യെ വച്ച് ചെയ്യുന്നതെന്നും വിവരമുണ്ട്. 

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. നന്ദമുരി ബാലകൃഷ്‍ണയുടെ ഹാട്രിക് വിജയമായി ചിത്രം മാറി. സംവിധായകൻ അനില്‍ രവിപുഡിയാണ് ചിത്രം ഒരുക്കിയത്. തമന്‍ ആയിരുന്നു സംവിധാനം. അര്‍ജുന്‍ രാംപാല്‍ ആയിരുന്നു ചിത്രത്തിലെ വില്ലന്‍. 

'തെക്ക് വടക്ക് പോലെ രണ്ടുപേര്‍': സുരാജും വിനായകനും മത്സരിച്ച് അഭിനയിക്കുന്നു, ടീസറുകള്‍ പുറത്ത് !

ആഗോള റിലീസിന് രണ്ട് ദിവസം മുന്‍പ് ഇന്ത്യയില്‍ റിലീസ്; ജോക്കര്‍ 2 ആദ്യ ദിനം പണപ്പെട്ടി നിറച്ചോ?