ഒരിടയ്ക്ക് ഭാവി മുഖ്യമന്ത്രിയെന്ന് ആരാധകരുടെ വിശേഷണം ഏറ്റുവാങ്ങിയ നടനാണ് വിജയ്, എന്നാൽ കരൂർ ദുരന്തവും ജന നായകൻ വിവാദവും ഏറ്റവും ഒടുവിലായി വന്ന വിവാഹമോചന ഹർജിയും താരത്തിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണ്. Acror Vijay Political and Family future 

രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ തന്റെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് 'ജന നായകനുമായി ' എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തിയിരിക്കുന്നത്. പ്രതിനായക വേഷത്തിൽ ബോബി ഡിയോൾ എത്തിയപ്പോൾ മലയാളത്തിൽ നിന്നും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത ചിത്രം ഈ വർഷം പൊങ്കൽ റിലീസായി ആഗോള തലത്തിൽ പുറത്തിറക്കാനായിരുന്നു കെ.വി.എൻ പ്രൊഡക്ഷൻസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ വലിയ രീതിയിലുള്ള നഷ്ടമാണ് പ്രൊഡക്ഷൻ കമ്പനിക്ക് നേരിടേണ്ടി വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിന് മുൻപ് കഴിഞ്ഞ വർഷം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് കരൂർ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണം സംഭവിച്ചതോടെ റാലി ഉൾപ്പെടെ ടിവികെയുടെ എല്ലാ പരിപാടികളും അന്ന് റദ്ദാക്കിയിരുന്നു. അപകടത്തിന് ശേഷം വിജയ് ചെന്നൈയിലേക്ക് തിരിച്ചത് വലിയ രീതിയിലുള്ള വിമർശനത്തിനാണ് വഴിതെളിച്ചത്. ഇപ്പോഴിതാ വിജയ്‌യുടെ ഭാര്യ സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നൽകിയതും തെന്നിന്ത്യൻ സൂപ്പർ താരത്തിൽ നിന്നും ഭാവി തമിഴ്‌നാട് മുഖ്യമന്ത്രി എന്ന രീതിയിൽ ആരാധകരാൽ വാഴ്ത്തപ്പെട്ട വിജയ്‌യുടെ പതനത്തെയാണ് സൂചിപ്പിക്കുന്നത്. വിജയ്‌യോട് ഹാജരാകാൻ വേണ്ടി കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. ​വിജയ്‌ക്ക് മറ്റൊരു ഇൻഡസ്ട്രിയിലെ മറ്റൊരു പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നാണ് വിവാഹമോചന ഹർജിയിലെ പ്രധാന വാദം. കൂടാതെ ഗൗരവമേറിയ നിരവധി ആരോപങ്ങൾ വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. 2021 ഏപ്രിൽ മുതൽ പ്രമുഖ നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയെങ്കിലും വിജയ് ബന്ധം തുടർന്നുകൊണ്ടുപോയെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്.

1998 ജൂലൈ 10ന് ആയിരുന്നു വിജയ്‍യും സംഗീതയും തമ്മിലുള്ള വിവാഹം. സംഗീത യു.കെ പൗരത്വമുള്ള വ്യക്തിയായതുകൊണ്ട് തന്നെ യു.കെയിൽ വച്ചായിരുന്നു വിവാഹം. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ ആചാരപ്രകാരം ചടങ്ങുകൾ നടത്തി. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചു. ദാമ്പത്യ ബന്ധങ്ങളിൽ നിന്ന് പിന്മാറിയെന്നും സംഗീത ഹർജിയിൽ ചൂണ്ടികാണിക്കുന്നു. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശ യാത്രകൾ നടത്തിയിട്ടുണ്ടെന്നും, ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ഇത് തനിക്കും കുട്ടികൾക്കും നാണക്കേടും കടുത്ത വേദനയുമാണ് സമ്മാനിച്ചതെന്നും തുടങ്ങീ നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉള്ളത്.

സംഗീതയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ വിജയ്ക്ക് ബന്ധമുള്ള നടി തൃഷ തന്നെയാണെന്ന തരത്തിൽ വലിയ രീതിയിലുള്ള വാർത്തകളാണ് തമിഴ് മാധ്യമങ്ങളടക്കം പ്രസിദ്ധീകരിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം നിർമ്മാതാവ് കൽപ്പാത്തി എസ് സുരേഷിൻ്റെ മകൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയത് വലിയ രീതിയിൽ തമിഴകത്ത് ചർച്ചയായിരുന്നു. പൊതുവെ ഫാമിലിമാനായി കരുതപ്പെട്ടിരുന്ന വിജയ്‌യുടെ സിനിമ- രാഷ്ട്രീയ കരിയറിലെ തന്നെ വലിയ വിമർശനത്തിനാണ് സംഗീതയുടെ വിവാഹമോചന ഹർജി വഴിതെളിച്ചത്. കോടതിയ്ക്ക് പുറത്ത് വിവാഹമോചനം ഒത്തുതീർപ്പാക്കാനായി 250 കോടി വിജയ് സംഗീതയ്ക്ക് ഓഫർ ചെയ്തുവെന്നാണ് തമിഴകത്ത് നിന്നുള്ള റിപ്പോർട്ടുകൾ. 

അതിനിടെ കഴിഞ്ഞ ദിവസം ഒന്നിച്ചെത്തിയ വിജയ്‌യുടെയും തൃഷയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തൃഷയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകളും നടക്കുന്നുണ്ട്. എന്നാൽ വിഷയത്തിൽ ഇതുവരെ യാതൊരു വിധ പരസ്യപ്രതികരണത്തിനും വിജയ്‌യോ തൃഷയെ തയ്യാറായിട്ടില്ല. വിവാഹമോചന നടപടികൾ പൂർത്തിയാവുന്നത് വരെ കുടുംബ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. വർഷങ്ങളായി യു.കെയിൽ താമസിക്കുന്നത് കൊണ്ട് തന്നെ തനിക്ക് ചെന്നൈയിൽ സ്വന്തമായി വീടില്ല, കോടതി ഉത്തരവില്ലെങ്കിൽ വീട്ടിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സംഗീത പുതിയ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

തമിഴകത്തെ രാഷ്ട്രീയത്തെയും സിനിമ ഇൻഡസ്ട്രിയെയും വലിയ രീതിയിൽ പിടിച്ചുലക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് വിജയ്‌യുടെ ബന്ധപ്പെട്ട് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം വിജയ് തൃഷയെ വിവാഹം ചെയ്യുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും തമിഴകത്ത് സജീവമാണ്.

നായികയായെത്തിയത് അഞ്ച് സിനിമകളിൽ

2002 ൽ അമീർ സംവിധാനം ചെയ്ത മൗനം പേസിയതേ എന്ന ചിത്രത്തിലൂടെ സൂര്യയുടെ നായികയായാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കേവലം അഞ്ച് സിനിമകളിൽ മാത്രമാണ് വിജയ്‌യുടെ നായികയായി തൃഷ എത്തിയത്. ആദ്യമായി ഇരുവരും ഒരുമിച്ച്ചെത്തിയ ഗില്ലി തെന്നിന്ത്യൽ വമ്പൻ ഹിറ്റായിരുന്നു. 2004 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ധനലക്ഷ്മി എന്ന കഥാപാത്രമായാണ് തൃഷ എത്തിയത്. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ഗില്ലി. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ തിരുപ്പാച്ചി എന്ന ചിത്രവും വലിയ രീതിയിൽ ചർച്ചയായിരുന്നു. ശുഭ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ തൃഷ എത്തിയത്. 2006 ൽ ആദി എന്ന ചിത്രമെത്തി. ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്തത്തിൽ വിജയ്- തൃഷ കോംബോ വലിയ രീതിയിൽ ചർച്ചയായിരുന്നു.

 2008 ൽ കുരുവി എന്ന ചിത്രത്തിലൂടെ തൃഷയും വിജയ്‍യും വീണ്ടുമൊന്നിച്ചു. ഗില്ലി ഒരുക്കിയ ധരണി തന്നെയായിരുന്നു കുരുവിയുടെയും സംവിധായകൻ. ചിത്രത്തിലെ പാട്ടുകൾ ഏറെ ഹിറ്റായിരുന്നു. 2008 നു ശേഷം വിജയ് -തൃഷ കോംബോയിൽ സിനിമകൾ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ചിത്രം ലിയോയിലൂടെ ഈ ജോഡി വീണ്ടുമൊന്നിച്ചു. ബോക്സ് ഓഫീസിൽ വമ്പൻ വിജയമായ ലിയോയിലെ വിജയ്- തൃഷ കോമ്പിനേഷൻ സീനുകളും ഏറെ ചർച്ചയായിരുന്നു. 2021 മുതൽ വിജയ്ക്ക് പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നാണ് സംഗീത വിവാഹമോചന ഹർജിയിൽ ആരോപിക്കുന്നത്. 2023 ലാണ് ലിയോ ഇറങ്ങുന്നതെന്നും ആരാധകർ ഇതിനോടൊത്ത് ചേർത്തുവായിക്കാൻ തുടങ്ങി. ലിയോക്ക് ശേഷം ഗോട്ട് എന്ന ചിത്രത്തിൽ ഒരു നൃത്ത രംഗത്തിൽ മാത്രമായി തൃഷ എത്തി. എന്തായാലും ജനനായകന് ശേഷം വിജയ് സിനിമ നിർത്തുകയാണെന്ന പ്രഖ്യാപനത്തോടെ രാഷ്ട്രീയ ഭാവി എന്താവുമെന്ന ചർച്ചയും സജീവമാണ്. സംഗീതയുടെ വിവാഹമോചന ഹർജിക്ക് ശേഷം തൃഷയുടെ കാര്യത്തിൽ വിജയ് എന്താണ് തീരുമാനമെടുക്കാൻ പോവുന്നതെന്നും തമിഴകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.