അധ്വാനിക്കുന്നവന്റെ വിയർപ്പിന് അച്ഛന്റെ ഗന്ധമാണെന്ന് പറഞ്ഞ മണിയുടെ മനുഷ്യത്വവും നിഷ്കളങ്കതയുമാണ് അനൂപ് ചന്ദ്രൻ ഈ സംഭവത്തിലൂടെ ഓർത്തെടുക്കുന്നത്. Actor Anoop Chandran shares a emotional incident about Kalabhavan Mani

മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണി വിട പറഞ്ഞിട്ട് പത്ത് വർഷം കഴിയുന്നു. മിമിക്രി രംഗത്തിലൂടെയും ഗാന മേളകളിലൂടെയും കരിയർ തുടങ്ങി ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തി പിന്നീട് സഹ നടനും പ്രതിനായകനും വില്ലനായി ഗംഭീര വേഷങ്ങൾ ചെയ്ത കലാഭവൻ മണിയുടെ വിയോഗം മലയാള സിനിമയ്ക്കും കലയെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കലാഭവൻ മണിയുടെ ചരമവാർഷികത്തിൽ നടൻ അനൂപ് ചന്ദ്രൻ മാണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

മുൻപൊരിക്കൽ മാണിയുമായി അട്ടപ്പാടിയിലെ ആദിവാസികളോടൊപ്പം ചെലവഴിച്ച സമയത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് അനൂപേ ചന്ദ്രൻ മണിയെ കുറിച്ച് പറന്നത്. എല്ലാവര്ക്കും ഓണക്കോടി കൊടുത്തുകഴിഞ്ഞപ്പോൾ ഓണക്കോടി ലഭിക്കാത്ത ഒരാൾക്ക് തന്റെ വസ്ത്ര ഊരി നൽകിയ മണിയെ കുറിച്ച് വൈകാരികമായാണ് അനൂപ് ചന്ദ്രൻ സംസാരിക്കുന്നത്.

"കലാഭവന്‍ മണിയെന്ന മനുഷ്യനെ ഞാന്‍ അളന്നത്, അദ്ദേഹത്തെ ബഹുമാനിക്കാന്‍ തുടങ്ങിയത് ആ സംഭവത്തോടെയാണ്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് അദ്ദേഹം ഓണ സദ്യ കൊടുത്തിരുന്നു. അതിന് എന്നേയും ക്ഷണിച്ചിരുന്നു. ഞാന്‍ പോവുകയും ചെയ്തു. എല്ലാവര്‍ക്കും ഓണ സദ്യയും ഓണക്കോടിയും കൊടുത്തു. അവസാനം ഒരാള്‍ മാത്രം ഓണക്കോടിയില്ലാതെ നില്‍ക്കുന്നു. എന്തുപറ്റി ഓണക്കോടി വീട്ടില്‍ കൊണ്ടുവച്ചിട്ട് വന്നതാണോ എന്ന് മണി ചോദിച്ചു. തനിക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തല്‍ക്ഷണം തന്റെ ഉടുപ്പും മുണ്ടും ഊരി മണി അദ്ദേഹത്തിന് കൊടുക്കുകയും അദ്ദേഹത്തിന്റെ വസ്ത്രം വാങ്ങി ധരിക്കുകയും ചെയ്തു. ശേഷം വേദിയില്‍ പാടാനും ആടാനും തുടങ്ങി." അനൂപ് ചന്ദ്രൻ പറയുന്നു.

'എന്റെ അച്ഛന്റെ മണമാ.'

"എല്ലാം കഴിഞ്ഞ് പോകാന്‍ നേരം അനൂപേ ഈ വണ്ടിയില്‍ കയറിക്കോ ചാലക്കുടിയില്‍ വിടാം എന്ന് പറഞ്ഞ് എന്നെ വണ്ടിയില്‍ കയറ്റി. എന്റെ വണ്ടി പുറകേയും. ആ സമയത്ത് വണ്ടിയ്ക്ക് അകത്തൊരു മണം. മണത്തിന്റെ ഉറവിടം തേടിയപ്പോള്‍ അദ്ദേഹം ധരിച്ചിരുന്ന ഉടുപ്പില്‍ നിന്നും മുണ്ടില്‍ നിന്നുമായിരുന്നു വന്നിരുന്നത്. ആ ഉടുപ്പ് കൂട്ടിപ്പിടിച്ച് മണം മൂക്കിലേക്ക് ശക്തമായി വലിച്ചു കേറ്റിയിട്ട് മണി നിഷ്‌കളങ്കമായി പറഞ്ഞൊരു വാചകമുണ്ട്. ഞാന്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടാന്‍ കാരണമായ വാചകം. 'ഡാ അനൂപേ, എന്റെ അച്ഛന്റെ മണമാ.' അധ്വാനിക്കുന്ന, മണ്ണില്‍ പണിയെടുക്കുന്നൊരു ആദിവാസിയുടെ വിയര്‍പ്പിന് തന്റെ അച്ഛനെ മണമാണെന്ന് തിരിച്ചറിയാനുള്ള ശേഷിയാണ് മണിയെ മലയാളക്കരയുടെ മണിക്കിലുക്കമാക്കി മാറ്റിയത്. ഏറെ വേദനയോടെ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കണേ എന്ന് പ്രപഞ്ചത്തോട് പ്രാര്‍ത്ഥിക്കുന്നു." അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് അനൂപ് ചന്ദ്രൻ മണിയെ കുറിച്ച് പറഞ്ഞത്.