ആവേശം അവസാനിക്കുന്നില്ല, 'വിക്രമി'ന് പുതിയ അന്താരാഷ്‍ട്ര അംഗീകാരം
കമല്‍ഹാസന്റെ 'വിക്രം' വിഖ്യാത ചലച്ചിത്രമേളയിലേക്ക്.
തമിഴകത്തിന്റെ അഭിമാന ചിത്രമായി മാറിയതാണ് ജൂണ്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തിയ 'വിക്രം'. കമല്‍ഹാസന്റെ എക്കാലത്തയും ഹിറ്റ് ചിത്രം. തമിഴകത്തിന്റെ തന്നെ ഇൻഡസ്‍ട്രിയല്‍ ഹിറ്റായും മാറി. ഇപ്പോഴിതാ 'വിക്രം' മറ്റൊരു അഭിമാന നേട്ടം കൂടി സ്വന്തമാകുകയാണ്.
വിഖ്യാതമായ ബുസൻ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തിലേക്ക് 'വിക്രം' തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒക്ടോബര്‍ അഞ്ച് മുതല്‍ 14 വരെയാണ് നടക്കുന്ന ബുസാൻ അന്താരാഷട്ര ചലച്ചിത്രോത്സവത്തില്‍ ഓപ്പണ്‍ സിനിമാ കാറ്റഗറിയിലാണ് 'വിക്രം'പ്രദര്‍ശിപ്പിക്കുക. ലോകേഷ് കനകരാജ് ആണ് വിക്രം സംവിധാനം ചെയ്‍തത്. ലോകേഷ് കനകരാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.
കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് ആണ് സ്വന്തമാക്കിയിരുന്നത്. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയത്. കമല്‍ഹാസന്‍ തന്നെയാണ് 'വിക്രം' സിനിമയുടെ നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് 'വിക്രമി'ന്റെ നിര്‍മാണം. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ചിത്രത്തിന്റെ സ്‍ട്രീമിംഗ് ജൂലൈ എട്ടിന് തുടങ്ങിയിരുന്നു. സൂര്യയുടെ ഗംഭീരമായ അതിഥി റോള്‍ 'വിക്രമി'ന്റെ പ്രത്യേകതയായിരുന്നു. അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഇതെന്നാണ് പറഞ്ഞത്. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത് എന്നായിരുന്നു സൂര്യ ട്വീറ്റ് ചെയ്‍തിരുന്നത്. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.
നൂറ്റിപത്ത് ദിവസങ്ങളെടുത്താണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാക്കിയത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. അൻപറിവ് ആണ് 'വിക്രം' എന്ന ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്.
Read More: 'ലൂക്ക് ആന്‍റണി' എത്താന്‍ രണ്ട് ദിനങ്ങള്‍; 'റോഷാക്ക്' അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി