‘സോമന്റെ കൃതാവ്’ സിനിമ പ്രമോഷനില്‍ മാതൃകയാണല്ലോ?; 'ഇത് എന്‍റെ നിവൃത്തികേട്' എന്ന ഉത്തരവുമായി വിനയ് ഫോര്‍ട്ട്
‘സോമന്റെ കൃതാവ്’ കണ്ട 95 ശതമാനത്തിനും വര്‍ക്കായി അവര്‍ വിളിച്ച് എന്ത് കൊണ്ട് പ്രമോഷനില്ല, എന്ത് കൊണ്ട് പോസ്റ്ററില്ല എന്ന് ചോദിക്കുമ്പോള്‍ അത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

കൊച്ചി: വിനയ് ഫോര്‍ട്ട് നായകനായെത്തിയ പുതിയ ചിത്രം ‘സോമന്റെ കൃതാവ്’എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറങ്ങിയത്. രോഹിത് നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫീല്‍ ഗുഡ് മൂവി എന്ന രീതിയിലാണ് ചിത്രം ശ്രദ്ധ നേടി വരുന്നത്. ചിത്രത്തിന്റെ ടീസറിലെ മൈ നെയിം ഈസ് ഇന്ത്യ എന്ന സംഭാഷണം സമകാലിക രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും ഇടം നേടിയിരുന്നു.
കൂടുതല്‍ ആളുകള്‍ക്കും ചിത്രം ഇഷ്ടപ്പെട്ടെന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്നും നായകനായ വിനയ് ഫോര്‍ട്ട് പറഞ്ഞു. എന്നാല്‍ ചിത്രത്തിന് കാര്യമായി പ്രമോഷന്‍ നടത്തുന്നില്ലെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. അടുത്തിടെ വാര്‍ത്ത സമ്മേളനത്തില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ വിനയ് ഫോര്‍ട്ട് രംഗത്ത് എത്തിയിരുന്നു. ഇത്രയും നല്ല സിനിമ പോലും ഒരു പ്രൊമോഷൻ കൊടുക്കാതെ ഒറ്റ പോസ്റ്റർ പോലും ഒട്ടിക്കാതെ തീയറ്ററിൽ ഇറക്കേണ്ടി വരുന്നത് തന്‍റെ ഗതികേടാണ് എന്നാണ് വിനയ് പറയുന്നത്.
എന്‍റെ നിവര്‍ത്തികേടാണ് ഇത്, പ്രമോഷന് സഹകരിക്കുന്നതിന് എന്നെ അഭിനന്ദിക്കുന്നുണ്ട്, അത് ശരിക്കും ഗതികേടാണ്. കുഞ്ഞു സിനിമകള്‍ വര്‍ക്ക് ആകാന്‍ ഏറെ ബുദ്ധിമുട്ടുള്ള സമയത്ത് ‘സോമന്റെ കൃതാവ്’ കണ്ട 95 ശതമാനത്തിനും വര്‍ക്കായി അവര്‍ വിളിച്ച് എന്ത് കൊണ്ട് പ്രമോഷനില്ല, എന്ത് കൊണ്ട് പോസ്റ്ററില്ല എന്ന് ചോദിക്കുമ്പോള്‍ അത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ ആഞ്ഞടിക്കുന്നില്ല. ശരിക്കും ഒരു കുടുംബ പ്രശ്നമാണ്. വീട്ടില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അച്ഛന്‍ ഒരു തെറ്റ് കാണിച്ചാല്‍ അത് വലിയ പ്രശ്നമാക്കും മുന്‍പ് അമ്മയോട് പറയാറില്ല. അതുപോലെ എന്നെ എന്നും സപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോട് അത്തരത്തില്‍ പ്രമോഷനില്ലാത്തതില്‍ പരാതി പറഞ്ഞതാണ്. ആരോടും വൈരാഗ്യമോ വെറുപ്പോ ഇല്ല. പ്രൊഡ്യൂസര്‍മാരോട് സ്നേഹവും ബഹുമാനമെ ഉള്ളൂ. ആശയപരമായ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
വാര്‍ത്ത സമ്മേളനം നടത്തിയതിന് ശേഷമാണ് പ്രീമിയര്‍ ഷോ അടക്കം നടത്തിയത്. പ്രൊഡ്യൂസര്‍ക്ക് എതിരെ ആഞ്ഞടിച്ചു എന്ന ക്യാപ്ഷന്‍ വച്ച് വീഡിയോ ഇറക്കി പടം ആരെങ്കില്‍ കണ്ടാല്‍ അത്രയും നല്ലതാണ് - വിനയ് ഫോര്‍ട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രജനികാന്ത് ഫാമിലി വെജ്, പക്ഷെ രജനികാന്തിന് ഈ നോണ്‍ വെജ് ഭക്ഷണം നിര്‍ബന്ധം