അന്ന് 40 ലക്ഷത്തോളം മുടക്കിയാണ് സിനിമ എടുത്തതെന്നും ഇന്നത് നാലു കോടിയിൽ പരം രൂപ വരുമെന്നും പറയുകയാണ് സംവിധായകൻ വിനയൻ. 

ലാഭവൻ മണി എന്ന അതുല്യ കലാകാരന്റെ സിനിമാ കരിയർ മാറ്റിമറിച്ച ഒരുപിടി മികച്ച സിനിമകളുണ്ട്. അക്കൂട്ടത്തിലൊന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം. കാഴ്ചയില്ലാത്ത രാമു എന്ന കഥാപാത്രമായി കലാഭവൻ മണി സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ മലയാളികളുടെ ഉള്ളും പിടഞ്ഞു. ഇന്നും നിറകണ്ണുകളോടുകൂടി മാത്രം കാണുന്ന ചിത്രത്തിന്റെ മുടക്കുമുതലിനെയും കളക്ഷനെയും കുറിച്ച് നിർമ്മാതാവ് മഹാസുബൈർ സംസാരിച്ചിരുന്നു. മുടക്കു മുതലിന്റെ പത്തിരട്ടി നേടുന്ന ചിത്രം എന്ന റെക്കോർഡ് ഈ സിനിമയ്ക്ക് എന്നാണ് മഹാസുബൈർ പറഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

അന്ന് 40 ലക്ഷത്തോളം മുടക്കിയാണ് സിനിമ എടുത്തതെന്നും ഇന്നത് നാലു കോടിയിൽ പരം രൂപ വരുമെന്നും പറയുകയാണ് സംവിധായകൻ വിനയൻ ഇപ്പോൾ. മൂന്നു കോടി എൺപതു ലക്ഷം രൂപ അന്ന് കളക്ഷൻ നേടിയെന്നും അദ്ദേഹം പറയുന്നുണ്ട്. മുടക്കു മുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണെങ്കിൽ ആ റെക്കോഡ് കലാഭവൻ മണിക്കായി സമർപ്പിക്കുന്നുവെന്നും വിനയൻ പറയുന്നുണ്ട്. 

വിനയന്റെ വാക്കുകൾ ഇങ്ങനെ

നിർമ്മാതാവ് മഹാസുബൈറിന്റേതായി വന്ന ഈ വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നി.. മുടക്കു മുതലിന്റെ പത്തിരട്ടി നേടി എന്ന നിലയിൽ ഞാൻ ആ സിനിമയുടെ കളക്ഷനേ പറ്റി ചിന്തിച്ചിരുന്നില്ല.. അന്ന് നാൽപ്പത് ലക്ഷത്തോളം രൂപ ചെലവായ ചിത്രമായിരുന്നു "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും". ഇന്നത്തെ നിലയിൽ നാലു കോടിയിൽ പരം രൂപ. മൂന്നു കോടി എൺപതു ലക്ഷം രൂപ അന്ന് കളക്ഷൻ നേടി (നിർമ്മാതാവിന്റെ മാത്രം ഷെയറാണ്. തീയറ്റർ വിഹിതവും വിനോദ നികുതിയും ഉൾപ്പടെ ഇന്നു പറയുന്ന മൊത്തം കളക്ഷന് കിട്ടാൻ അതിന്റെ രണ്ട് ഇരട്ടി കൂടി കൂട്ടണം) ഇത് ഒരു വലിയ വിജയം തന്നെ ആയിരുന്നു. മുടക്കു മുതലിന്റെ പത്തിരട്ടി കളക്ഷൻ നേടിയ ചിത്രം വേറെ ഇല്ല എന്ന സുബൈറിന്റെ വാദം ശരിയാണങ്കിൽ ആ റെക്കോഡ് അന്തരിച്ച മഹാനായ കലാകാരൻ കലാഭവൻ മണിക്കായി ഞാൻ സമർപ്പിക്കുന്നു..

 1999 ൽ കാക്കനാട്ടുള്ള ഹിൽവ്യൂ ഹോട്ടലിൽ വച്ച് ആദ്യമായി എനിക്ക് അഡ്വാൻസ് തന്നത് ശ്രീ സുബൈർ ആയിരുന്നു. അതിന് ശേഷമാണ് ശ്രീ വിന്ധ്യനും, സർഗ്ഗം കബീറും,ലത്തീഫിക്കയുമൊക്കെ ആ സിനിമയുടെ നിർമ്മാണച്ചുമതലയിലേക്ക് വന്നത്. കലാഭവൻമണിയെ ആദ്യമായി നാകനാക്കിയ ആ ചിത്രത്തെ ഒരു പരീക്ഷണ ചിത്രമായിട്ടാണ് അന്ന് എല്ലാവരും കണ്ടത്. ആകാശ ഗംഗയും കല്യാണ സൗഗന്ധികവും ഇൻഡിപ്പെൻഡൻസും പോലുള്ള എന്റെ കൊച്ചു സിനിമകൾ വലിയ വിജയം നേടിയിരുന്ന ആ സമയത്ത് ഇങ്ങനെ ഒരു പരീക്ഷണ ചിത്രത്തിനു പോണോ എന്ന് പലരും ചോദിച്ചിരുന്നു. പക്ഷേ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആദ്യ ദിവസങ്ങളിൽ പ്രേക്ഷകർ കുറവായിരുന്ന ആ സിനിമ പിന്നീട് നൂറു ദിവസത്തിലധികം തീയറ്ററുകളിൽ നിറഞ്ഞ സദസ്സുകൾ തീർത്തു. അതുവരെ കോമഡി മാത്രം ചെയ്തിരുന്ന കലാഭവൻ മണി അഭിനയ കലയുടെ കൊടുമുടിയിലെത്തി ദേശീയ അവാർഡ് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട് ബോധം കെട്ടു വീണ കഥയൊക്കെ സിനിമാ പ്രേമികൾക്ക് മറക്കാൻ കഴിയില്ലല്ലോ?

ദിലീപിന്റെ 150-ാമത് ചിത്രം; 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യുടെ പുതിയ പോസ്റ്റർ എത്തി

വാസന്തിയും "ലക്ഷ്മിയും പിന്നെ ഞാനും" മുതൽ ഇപ്പോൾ തീയറ്ററുകളെ ഉത്സവപ്പറമ്പാക്കി നിറഞ്ഞോടുന്ന "തുടരും" വരെയുള്ള സിനിമകൾ നോക്കുമ്പോൾ ശതകോടികൾ മുടക്കുമുതലുള്ള സിനിമകളേക്കാളും കാമ്പുള്ള കഥ പറയുന്ന സിനിമകളെ മലയാളി ഇഷ്ടപ്പെടുന്നു എന്ന കാര്യം നമുക്കു മനസ്സിലാകും. ന്യൂ ജനറേഷന്റെ ആസ്വാദന നിലവാരത്തിനൊത്ത സിനിമകളുടെ ഇന്നത്തെ തിരക്കിനിടയിലും മനസ്സിൽ തട്ടുന്ന കഥകളുള്ള സിനിമകളുടെ ഇടം പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. ജീവിത പ്പോരാട്ടങ്ങളുടെ വ്യഥയും. ഏതു ദുഖത്തിലും സ്നേഹത്തോടെ ചേർത്തുപിടിക്കപെടുന്നവന്റെ സന്തോഷക്കണ്ണീരും. ആത്മാർത്ഥതയുടെ അന്തസത്തതയുമൊന്നും എത്ര തലമുറമാറ്റമുണ്ടായാലും മാറുന്നതല്ലല്ലോ?.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..