സ്നേഹനിധിയായ ഉമ്മക്ക് പടച്ചോൻ ആയുസും ആയുരാരോഗ്യവും മന:സമാധാനവും കൊടുക്കട്ടെയെന്നും കുറിക്കുന്നു വിനോദ് കോവൂര്‍.
വലിയ പ്രേക്ഷക പിന്തുണയുള്ള ടെലിവിഷൻ പരമ്പരകളാണ് എം 80 മൂസയും മറിമായവും. എം 80 മൂസയില്‍ പ്രധാന കഥാപാത്രമായി തിളങ്ങിയ അദ്ദേഹം മറിമായത്തില്‍ വിവിധ രസകരമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കലോത്സവ വേദികളില്‍ മോണോ ആക്റ്റ് അധ്യാപകനായും തിളങ്ങിയിരുന്നു വിനോദ് കോവൂര്‍. പുണ്യ മാസത്തിലെ പതിനേഴാം രാവിലെ നോമ്പ് നോറ്റതിനെ കുറിച്ച് വിനോദ് കോവൂര്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വിനോദ് കോവൂരിന്റെ കുറിപ്പ്
പുണ്യ മാസത്തിലെ പതിനേഴാം രാവിലെ നോമ്പ് നോറ്റ് ,നോമ്പ് തുറന്നത് കൊടുങ്ങല്ലൂരിലെ എനിക്കേറെ പ്രിയമുള്ള എന്നെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന നസീമുമ്മയുടെ കൂടെയായിരുന്നു. എറണാംകുളത്ത് താമസം തുടങ്ങിയ ശേഷം കഴിഞ്ഞ വർഷങ്ങളിലെല്ലാം ഒരു നോമ്പ് തുറ ഉമ്മയുടെ കൂടെയാകും. പെരുന്നാളിനും മറ്റ് പരിപാടികൾ ഒന്നും ഏറ്റിട്ടില്ലെങ്കിൽ പെരുന്നാളും അവിടെ തന്നെ . എവിടെ ചെന്നാലും ചില നല്ല സൗഹൃദങ്ങൾ കിട്ടും അങ്ങനെ എനിക്ക് ലഭിച്ച സൗഹൃദ കുടുംബമാണ് നസീമുമ്മയുടെ കുടുംബം .
ഉമ്മയുടെ മകൾ ഫെബിന അബ്ദുള്ളയും മക്കളായ അമലും മിലവുമായുള്ള സൗഹൃദമാണ് എന്നെ കൊടുങ്ങല്ലൂരിലെ ഈ വീട്ടിൽ എത്തിക്കുന്നത് .മറ്റ് വെള്ളിയാഴ്ച്ചകളിൽ ഞാൻ നോമ്പെടുക്കുന്ന ദിവസങ്ങളിൽ നോമ്പ് തുറയുടെ സമയമാകുമ്പോൾ എന്നെ ഫോൺ ചെയ്‍ത് വാങ്ക് കൊടുത്തു ട്ടോ നോമ്പ് തുറന്നോളു എന്നറിയിക്കുന്നതും ഉമ്മയാണ് . ഇന്നലെ ലളിതമായ നോമ്പ് തുറയായിരുന്നു ഉമ്മ ഉണ്ടാക്കിയ വിഭവങ്ങൾ പ്രത്യേകിച്ച് തരികഞ്ഞി ആസ്വദിച്ച് കഴിച്ച് കുറേ പഴങ്കഥകൾ കേട്ടാണ് പോന്നത്. സ്നേഹനിധിയായ ഉമ്മക്ക് പടച്ചോൻ ആയുസും ആയുരാരോഗ്യവും മന:സമാധാനവും കൊടുക്കട്ടെ.
