എല്ലാ കമന്റുകള്‍ക്കും എന്തുകൊണ്ട് ഒരേ ഇമോജികള്‍? മറുപടിയുമായി ഹരിശ്രീ അശോകൻ
സാമൂഹ്യമാധ്യമത്തിലെ തന്റെ കമന്റുകളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതികരിച്ച് ഹരിശ്രീ അശോകൻ.
ട്രോളുകളിലും തമാശകളിലുമൊക്കെ ഇന്നുമെന്നും നിറഞ്ഞുനില്‍ക്കുന്നതാണ് ഹരിശ്രീ അശോകന്റെ കഥാപാത്രങ്ങള്‍. വിമര്‍ശിക്കാനും പ്രശംസിക്കാനുമൊക്കെ ഹരിശ്രീ അശോകന്റെ മാനറിസങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഹരിശ്രീ അശോകന്റെ ശബ്‍ദവും ശൈലിയുമൊക്കെ അത്ര പരിചയമാണ് മലയാളികള്‍ക്ക്. സാമൂഹ്യമാധ്യമത്തില്‍ താൻ നിരന്തരം ഉപയോഗിക്കുന്ന ഇമോജികളെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതിനോട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ പ്രതികരിക്കുകയാണ് ഹരിശ്രീ അശോകൻ.
കൈകൂപ്പുന്നതും, കൈയുടെ കരുത്ത് കാട്ടുന്നതും, ഒരു ഹൃദയചിഹ്‍നവുമാണ് ഹരിശ്രീ അശോകൻ എപ്പോഴും കമന്റിന് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചായിരുന്നു തമാശയെന്നോണമുള്ള ചര്‍ച്ച. ഇതൊന്നു മാറ്റിപ്പിടിച്ചു കൂടേ എന്ന് ചിലര്‍ ചോദിച്ചു. മറ്റുള്ളവരുടെ അഭിപ്രായത്തിന് അനുസരിച്ച് ചെയ്യുന്നത് ശരിയല്ലല്ലോ, അപ്പോള്‍ തന്റെ വ്യക്തിത്വം ഇല്ലാതാകില്ലേ എന്നായിരുന്നു ഹരിശ്രീ അശോകന്റെ മറുപടി. അത് അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് അല്ലേ ചെയ്യാറുള്ളൂ. അത് തെറ്റാണോ, അങ്ങനെയുള്ള ചിഹ്‍നങ്ങള്‍. താൻ തന്നെയാണ് ഫേസ്‍ബുക്ക് പേജ് ഉപയോഗിക്കുന്നത്. ഒരു കൂപ്പുകൈ, കരുത്ത് കാട്ടുന്നതും, സ്‍നേഹം വ്യക്തമാക്കുന്ന ഹൃദയ ചിഹ്‍നവും. അത് ശരിയല്ലേ. പിന്നെ അത് ആവര്‍ത്തിക്കുന്നത്? പലരും പല കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഞാൻ അങ്ങനെ കളക്റ്റ് ചെയ്‍ത് വയ്‍ക്കാറില്ല. എന്റെ മൊബൈലിലുള്ളത് ഞാൻ ചെയ്‍തു, അത്രേയുള്ളൂവെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
അറിയാവുന്നതേ എനിക്ക് ചെയ്യാനാവൂ. എനിക്ക് എന്റേതായ ശൈലിയുണ്ട്. എന്റെ ജീവിതം അതേ രീതിയിലാണ്. വേറെ രീതിയില്‍ ചെയ്യുന്ന ആളുകളുണ്ട്. അങ്ങനെ ഉള്ള കാര്യത്തിനെ ഞാൻ സപ്പോര്‍ട്ട് ചെയ്‍തിട്ടില്ലല്ലോ. ഒരു കൈ കൂപ്പുന്ന ചിഹ്‍നം നല്ലത് ചെയ്‍താലും നമ്മള്‍ ഉപയോഗിക്കും. മരിച്ചാലും കൈകൂപ്പലും പൂക്കളും വയ്‍ക്കും. ഇപ്പോള്‍ കരിങ്കൊടി എന്തിനാണ് ഉപയോഗിക്കാറ്. എതിര്‍ക്കാനുള്ളതല്ലേ. അതുതന്നെ ഒരാള്‍ മരിച്ചാല്‍ നെഞ്ചത്ത് കുത്തിവയ്‍ക്കാറില്ലേ. ഇതൊക്കെ
അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കും. എവിടെ ഉപയോഗിക്കുന്നുവെന്നതിനേ ഉള്ളൂ കാര്യം. എതിര്‍പ്പ് അറിയിക്കാനും ദു:ഖം അറിയിക്കാനും കരിങ്കൊടി ഉപയോഗിക്കും. കരിങ്കൊടി തെറ്റെന്തെങ്കിലും ചെയ്‍തോ?
കയ്യില്‍ കാശില്ലാത്തവൻ 'കള്ള വണ്ടി' കയറിപോകും. അപ്പോള്‍ വണ്ടിക്കാണ് ചീത്തപ്പേര്. നീ എങ്ങനെ വന്നടാ, ഞാൻ 'കള്ള വണ്ടി' കയറി വന്നുവെന്ന് പറയും. വണ്ടി കള്ളനാകും. ബ്രാണ്ടി ഷോപ്പ് എന്ന് എഴുതിവയ്‍ക്കും. അവിടെ എല്ലാം കിട്ടും. ഇതൊക്കെ ആലോചിക്കാവുന്ന കാര്യമേ ഉള്ളൂ. ഇതിപ്പോള്‍ എന്തിട്ടാലും നമ്മുടെ ഒരു അറിയിപ്പാണ്. നമ്മുടെ കയ്യൊപ്പാണ് അത്, ഇപ്പോഴത്തെ ചര്‍ച്ച കണ്ടിട്ട് ഞാൻ മാറ്റാനൊന്നും പോകുന്നില്ല, നാളെയും അതുതന്നെ ചെയ്യുമെന്നും ഹരിശ്രീ അശോകൻ
പറഞ്ഞു.