ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റ്; നടൻ ചേതൻ കുമാറിനെ പോലീസ് 4 മണിക്കൂർ ചോദ്യം ചെയ്തു
ബ്രാഹ്മിൺ ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ സച്ചിദാനന്ദ മൂർത്തി, വിപ്ര യുവ വേദിക പ്രസിഡന്റ് എന്നിവരുടെ പരാതിയിൽ ബസവനഗുഡി, ഉൾസൂർ ഗേറ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്ത് ചേതനെതിരെ അന്വേഷണം ആരംഭിച്ചത്.
ബംഗലൂരു: ബ്രാഹ്മണ്യവാദത്തെ വിമർശിച്ച് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത കന്നഡ നടനും സാമൂഹ്യപ്രവർത്തകനുമായ ചേതൻകുമാറിനെ പോലീസ് നാല് മണിക്കൂർ ചോദ്യം ചെയ്തു. കന്നഡ നടനും സാമൂഹ്യപ്രവർത്തകനുമായ ചേതൻകുമാറിനെതിരെ നേരത്തെ കര്‍ണാടക പൊലീസ് രണ്ട് കേസുകള്‍ എടുത്തിരുന്നു ഇതിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ബ്രാഹ്മണിസം സമൂഹത്തിൽ നിന്നും പിഴുതെറിയണമെന്ന നടന്റെ ട്വീറ്റിനെതിരെ കർണാടകത്തിലെ ബ്രാഹ്മിൻ ഡെവലപ്മെന്റ് ബോർഡാണ് പരാതി നൽകിയത്
ബ്രാഹ്മിൺ ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ സച്ചിദാനന്ദ മൂർത്തി, വിപ്ര യുവ വേദിക പ്രസിഡന്റ് എന്നിവരുടെ പരാതിയിൽ ബസവനഗുഡി, ഉൾസൂർ ഗേറ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്ത് ചേതനെതിരെ അന്വേഷണം ആരംഭിച്ചത്. മതവിശ്വാസം വ്രണപ്പെടുത്തൽ, രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരമാകുന്ന പ്രസ്താവന നടത്തൽ എന്നിവ ആരോപിച്ചാണ് കേസ്.
ചേതൻകുമാറിനെതിരെ നേരത്തെ ബിജെപി മന്ത്രി ശിവറാം നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. അമേരിക്കൻ പൗരനായ ചേതൻകുമാറിനെ അവിടേക്ക് നാടുകടത്തണമെന്നാവശ്യപ്പെട്ട് വിഎച്ച്പി നേതാവ് ഫോറിനേഴ്സ് റീജ്യണൽ രജിസ്ട്രേഷൻ ഓഫീസിന് പരാതി നൽകി. ബ്രാഹ്മണ്യവാദമാണ് ഇന്ത്യയിലെ ജാതി അസമത്വങ്ങളുടെ മൂലകാരണമെന്ന് വിമർശിച്ച് ചേതൻകുമാർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് കേസിലേക്ക് നയിച്ചത്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്‌ക്കെതിരായ ബ്രാഹ്മണ്യവാദത്തെ വേരോടെ പിഴുതെറിയണമെന്ന അംബേദ്കറിന്റെയും ബ്രാഹ്മണർമാത്രം ഉന്നതരും മറ്റുള്ളവർ താണവരും തൊട്ടുകൂടാത്തവരുമെന്ന വാദം അസംബന്ധവും തട്ടിപ്പുമാണെന്ന പെരിയോറിന്റെ ഉദ്ധരണികളും ചേതൻ ട്വീറ്റ് ചെയ്തിരുന്നു.