എഐ ഉപയോഗിച്ച് കഴിഞ്ഞ ദിവസം ജാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം വലിയ ചർച്ചയാകുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ജാസിയുടേത്. മലപ്പുറം സ്വദേശിയായ ജാസി തന്റെ സ്വത്വം തുറന്നു പറഞ്ഞതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രതികരണങ്ങളുടെ പേരിലും വലിയ വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. മലയാളം ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിൽ അടക്കം ജാസി ഉൾപ്പെട്ടിട്ടുണ്ട്. എഐ ഉപയോഗിച്ച് കഴിഞ്ഞ ദിവസം ജാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച് ഇൻഫ്ളുവൻസർ ഹെലൻ ഓഫ് സ്പാർട്ടയും (ധന്യ) രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസി.

''എഐ ഉപയോഗിച്ച് ദേവിയുടെ രൂപത്തിന് എന്റെ മുഖം നൽകി ഒരു ഫോട്ടോ ക്രിയേറ്റ് ചെയ്ത് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അതിന് നല്ലതും മോശവുമായ നിരവധി കമന്റുകൾ വന്നിരുന്നു. എന്റെ സുഹൃത്തുക്കളിൽ ചിലർ വിളിച്ച് പറഞ്ഞപ്പോൾ ഞാൻ ആ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കിൽ മനസറിഞ്ഞ് സോറി പറയുന്നു. ഇതിനെല്ലാം ശേഷമാണ് ധന്യയുടെ വീഡിയോ കണ്ടത്. ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ് എന്നാണ് ആ കുട്ടി എന്നെ വിമർശിച്ച് പറഞ്ഞത്. ഒരു മതവികാരത്തെയും വൃണപ്പെടുത്താൻ വേണ്ടിയല്ല അങ്ങനൊരു ഫോട്ടോ പോസ്റ്റ് ചെയ്തത്. എല്ലാവരും ചെയ്തതുകൊണ്ട് ഞാനും ചെയ്തുവെന്ന് മാത്രം. ജാസി ചെയ്യുമ്പോൾ മാത്രം ഇതെങ്ങനെ വലിയ പ്രശ്നമാകുന്നുവെന്ന് എനിക്ക് അറിയില്ല. ഒരു വിവാദങ്ങളിലും പെടാതെ മാറി നിൽക്കുകയാണ് ഞാൻ. എന്നാൽ ഈ കുട്ടി എന്നെ എല്ലാ വിവാദങ്ങളിലും കൊണ്ടിടും.
എന്താണ് ഈ കുട്ടിക്ക് എന്നോട് ഇത്ര ശത്രുതയെന്ന് എനിക്ക് അറിയില്ല. ഒരു പ്രശ്നത്തിനും ഞാൻ ഈ കുട്ടിയുടെ അടുത്തേക്ക് പോയിട്ടില്ല. മതവികാരത്തെ വൃണപ്പെടുത്തി എന്നൊക്കെ ആ കുട്ടി പറയുന്നു. എല്ലാ മതവിഭാഗത്തിൽ നിന്നും സുഹൃത്തുക്കളുള്ളയാളാണ് ഞാൻ. ഈ കുട്ടിക്ക് മാത്രമാണ് എന്നോട് പ്രശ്നം. ഞാൻ എന്ത് ചെയ്താലും പ്രശ്നമാണ്. ഞാൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് മരിക്കണോ?'', ജാസി വീഡിയോയിൽ പറഞ്ഞു.
