''അദ്ദേഹം മൂല്യങ്ങളും മൗലികതയും മുറുകെ പിടിക്കുന്ന ആളാണ്. തെളിവുകളോ വസ്തുതയോ നിരത്താതെ ആളുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്'' 

മീ ടൂ വെളിപ്പെടുത്തലുകള്‍ക്കെതിരെ നടിയും സിനിമാ സംവിധായികയുമായ ദിവ്യ ഖൊസ്ല കുമാര്‍ രംഗത്ത്. ലൈംഗികാരോപണം നേരിടുന്ന ഭര്‍ത്താവും ടി സീരീസ് ചെയര്‍മാനുമായ ഭൂഷണ്‍ കുമാറിനെ പിന്തുണച്ചാണ് ദിവ്യ ട്വീറ്റ് ചെയ്തത്. തെളിവുകളോ വസ്തുതയോ നിരത്താതെ ആളുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ദിവ്യ പറഞ്ഞു. അദ്ദേഹം മൂല്യങ്ങളും മൗലികതയും മുറുകെ പിടിക്കുന്ന ആളാണെന്നും ദിവ്യ ട്വിറ്ററില്‍ കുറിച്ചു. 

''ഏറെ അധ്വാനിച്ചാണ് എന്‍റെ ഭര്‍ത്താവ് ടി സീരീസിന്‍റെ ഉന്നത പദവിയിലെത്തിയത്. ഭഗവാന്‍ കൃഷ്ണനെതിരെ പോലും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. മൂഹത്തെ ശുദ്ധീകരിക്കാനണ് മീ ടൂ ക്യാമ്പയിന്‍ ഉയര്‍ന്നു വന്നത്. എന്നാല്‍ ചിലര്‍ ഇതിനെ ദുരുപയോഗം ചെയ്യുകയാണ്. എന്‍റെ ഭര്‍ത്താവിന്‍റെ അച്ഛന്‍ മുന്നോട്ടുവച്ച സ്വപ്നം പൂര്‍ണമാക്കാന്‍ അദ്ദേഹത്തിനൊപ്പം ഞാനുണ്ടാകും. അദ്ദേഹം മൂല്യങ്ങളും മൗലികതയും മുറുകെ പിടിക്കുന്ന ആളാണ്. തെളിവുകളോ വസ്തുതയോ നിരത്താതെ ആളുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്''

Scroll to load tweet…

പേര് വെളിപ്പെടുത്താതെ ഒരു നടിയാണ് ഭൂഷണെതിരെ രംഗത്തെത്തിയത്. മൂന്ന് സിനിമകളില്‍ കരാര്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍നിന്ന് പിന്തിരിഞ്ഞതിന് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലില്‍ വ്യക്തമാക്കിയിരുന്നു. ആരോപണം നിഷേധിച്ച ഭൂഷണ്‍ കുമാര്‍ വെളിപ്പെടുത്തലിനെതിരെ പൊലീസില്‍ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭൂഷണ്‍ ആരോപിച്ചു. 

ഭൂഷണ്‍ നിര്‍മ്മിക്കാനിരുന്ന ചിത്രത്തില്‍നിന്ന് കഴിഞ്ഞ ദിവസം ആമിര്‍ ഖാന്‍ പിന്മാറിയിരുന്നു. ചിത്രത്തിന്‍റെ സംവിധായകന്‍ സുഭാഷ് കപൂറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പിന്മാറ്റം. 2014 ല്‍ നടി ഗീതിക ത്യാഗിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് സുഭാഷ് കപൂറിനെതിരെ ഉയരുന്ന ആരോപണം. ഈ കേസില്‍ ഇപ്പോള്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. 

അതേസമയം ഭൂഷണ്‍ കുമാര്‍ മീ ടൂവിനെ പിന്തുണച്ച് രംഗത്തെത്തി. സിനിമാ മേഖലയില്‍ എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. സിനിമ മേഖലയില്‍ തുല്യവും സുരക്ഷിതവുമായ തൊഴില്‍ പശ്ചാത്തലം ഉണ്ടാകണം. ആരോപണം നേരിടുന്ന സംവിധായകനൊപ്പം ടീ സീരീസിലെ ആരുംതന്നെ ജോലി ചെയ്യില്ലെന്നും ഭൂഷണ്‍ കുമാര്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.