ഡാഡി കൂള്‍ എന്ന മമ്മൂട്ടി ചിത്രം പരാജയമായതോടെ തിരക്കഥ എഴുതുന്ന പണിയില്‍ നിന്ന് പിന്മാറിയെന്ന് സംവിധായകന്‍ ആഷിഖ് അബു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

ഡാഡി കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു. പക്ഷെ, അത് ചെയ്ത് വന്നപ്പോള്‍ വേറെ ആയിപ്പോയി. ആദ്യമായി സംവിധാനം ചെയ്യുന്നതിന്റെ കുഴപ്പമായിരുന്നു. അത് ഒരു പാഠമായിരുന്നു. പിന്നീട് തിരക്കഥ എഴുതുന്ന പണി നിര്‍ത്തിയെന്നും ആഷിഖ് അബു പറഞ്ഞു. ഒരു യാത്രയിലാണ് ശ്യാം സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ആശയം പങ്കുവെയ്ക്കുന്നത്. മറ്റൊരു സംവിധായകനോട് പറയാന്‍ വെച്ച കഥയായിരുന്നു അത്. അയാള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സഹായിക്കുമോ എന്ന് ചോദിച്ചായിരുന്നു ശ്യാം സംസാരിച്ചത്. എന്നാല്‍, ഇത് നമുക്ക് ചെയ്താല്‍ എന്താണെന്ന സംസാരമുണ്ടാകുകയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പിറക്കുകയുമായിരുന്നുവെന്നും ആഷിഖ് അബു.

മായാനദി താന്‍ ചെയ്യാന്‍ വെച്ചിരുന്ന സിനിമയായിരുന്നില്ലെന്നും ആഷിഖ് അബു പോയന്റ് ബ്ലാങ്കില്‍ പറഞ്ഞു. അമല്‍ നീരദ് അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിനുവേണ്ടി ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ഒരു ചെറുകഥയാരുന്നു മായാനദിയുടെതെന്നും അപ്പുവിനെയും മാത്തനെയും കിട്ടിയശേഷം കഥയെ പിന്‍തുടരുകയായിരുന്നുവെന്നും ആഷിഖ് പറഞ്ഞു. 

അമല്‍ നീരദാണ് ഒരു ത്രെഡ് പറയുന്നത്. അമല്‍ ബോംബൈയില്‍ ഉണ്ടായിരുന്ന സമയത്ത് പല ആളുകളില്‍ നിന്നും കേട്ട യഥാര്‍ത്ഥ സംഭവത്തിന്റെ കഥയുടെ ഒറ്റവരി അന്നേ ഉണ്ടായിരുന്നു. അതിനെ സിനിമയാക്കി മാറ്റുകയായിരുന്നുവെന്ന് ആഷിഖ പറയുന്നു. പതിവ് പ്രണയ കഥകളെക്കാള്‍ മാറി നിന്ന ഒരു കഥയാണ് മായാനദിയുടെത്. വളരെ പതുക്കെ ആളുകളിലേക്ക് എത്തേണ്ട ഒരു സിനിമയാണ്. അതിന് പല തലങ്ങളുണ്ട്, അത് വളരെ പതുക്കെ മാത്രം ആളുകള്‍ മനസ്സിലാക്കേണ്ട ഒരു കഥയായിരുന്നുവെന്നും ആഷിഖ് അബു പറഞ്ഞു. മായാനദിയുടെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നത് ഇങ്ങനെയായിരുന്നില്ലെന്നും സിനിമ തങ്ങളെ കൊണ്ടുപോവുകയായിരുന്നുവെന്നും ആഷിഖ് അബു പോയന്റ് ബ്ലാങ്കില്‍ പറഞ്ഞു.

നടി പാര്‍വതി പെണ്ണായത് കൊണ്ടാണ് ഇത്രയധികം ആക്രമണങ്ങള്‍ ഉണ്ടായതെന്ന് ആഷിഖ് പറഞ്ഞു. ഒരു സ്ത്രീയാണ് സംസാരിക്കുന്നത് എന്നതു കൊണ്ട് മാത്രമാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടായത്. കസബ എന്ന മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍, ആഷിഖ് സംവിധാനം ചെയ്ത മായാനദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു.