അഭിനയിച്ച നാടകങ്ങളിലെ രംഗങ്ങളെയെല്ലാം വെല്ലുന്നതാണ് രജനീ മേലൂർ എന്ന നാടക നടിയുടെ ജീവിതം
കൃത്രിമക്കാലുമായി നാടക വേദിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച നടിയാണ് കണ്ണൂർ സ്വദേശിനി രജനി മേലൂർ. കേരളത്തിനകത്തും പുറത്തുമായി നിരവധി നാടകങ്ങൾ അവതരിപ്പിച്ച രജനി അഭിനയജീവിതം തുടരാൻ ബുദ്ധിമുട്ടുകയാണ്. പൊട്ടിപ്പോയ കൃത്രിമക്കാൽ മാറ്റാൻ പണമില്ലാത്തതാണ് ഈ കലാകാരിക്ക് തടസ്സമാകുന്നത്.
അഭിനയിച്ച നാടകങ്ങളിലെ രംഗങ്ങളെയെല്ലാം വെല്ലുന്നതാണ് രജനീ മേലൂർ എന്ന നാടക നടിയുടെ ജീവിതം. പന്ത്രണ്ടാമത്തെ വയസ്സിൽ അമച്വർ നാടകത്തിലൂടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം. വേഷം ശ്രദ്ധേയമായതോടെ രജനിയെ തേടി എത്തിയത് നിരവധി അവസരങ്ങൾ. നാടക വേദിയിലേക്കുളള യാത്രക്കിടെയുണ്ടായ ബസ്സ് അപകടത്തിൽപ്പെട്ട് വലത് കാൽ മുട്ടിന് താഴേക്ക് മുറിച്ച് മാറ്റി. സുമനസ്സുകളുടെ സഹായത്തോടെ കിട്ടിയ കൃത്രിമക്കാലുമായി നാടക വേദിയിലേക്ക് മടക്കം.
പൊയ്ക്കാലേന്തിയുള്ള ജൈത്രയാത്രയായിരുന്നു പിന്നീട്. 23 വർഷത്തിനിടെ 300ലധികം നാടകങ്ങൾ 3000ത്തിലധികം വേദികൾ. സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക ജൂറി പരാമർശവും ഈ കലാകാരിക്ക് ലഭിച്ചു. രണ്ട് വർഷം മുമ്പ് മറ്റൊരു ദുരന്തം കൂടി രജനിയെ തേടിയെത്തി ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ് കൃത്രിമക്കാൽ പൊട്ടി. പുതിയ കാലുവാങ്ങാൻ അഞ്ച് ലക്ഷം രൂപ ചെലവു വരും. പണമില്ലാത്തിനാൽ സർക്കാർ സഹായത്തിനായി അപേക്ഷ നൽകിയിട്ട് ഏറെ നാളായി. പുതിയ കാലു കിട്ടും വരെ കാത്തിരിക്കാനാവില്ല. മറ്റ് വരുമാന മാർഗമില്ലാത്തതിനാൽ പൊട്ടിയ കൃത്രിമക്കാൽ കെട്ടിവച്ച് പുതിയ നാടകത്തിന്‍റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണിവർ.
