മുൻ മാനേജരെ മര്‍ദിച്ചിട്ടില്ലെന്നും തന്നെക്കുറിച്ച് വിപിൻ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തിയെന്നും നടൻ ഉണ്ണി മുകുന്ദൻ. 

കൊച്ചി: മുൻ മാനേജര്‍വിപിന്‍ കുമാര്‍ തന്നെക്കുറിച്ച് പലതും പറഞ്ഞുപരത്തിയെന്നും വിപിനെ മര്‍ദിച്ചിട്ടില്ലെന്നും നടന്‍ ഉണ്ണി മുകുന്ദൻ. മുന്‍ മാനേജര്‍ വിപിൻ കുമാറിനെ മര്‍ദിച്ചെന്ന കേസില്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു നടന്‍. വാക്കുതര്‍ക്കത്തിനിടെ വിപിന്‍റെ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ വിപിനെക്കുറിച്ച് പല കാര്യങ്ങളും വ്യക്തമാക്കിയെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. 

വളരെ മോശപ്പെട്ട കാര്യങ്ങൾ ആണ് പറഞ്ഞത്. അതെല്ലാം ഉൾകൊള്ളിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഒന്നിലധികം നടിമാര്‍ വിപിനെതിരെ വിവിധ സിനിമ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ടോവിനോയെകുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും പറഞ്ഞ ഉണ്ണി മുകുന്ദന്‍ തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി. 

ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. ഒരു സുഹൃത്ത് എന്ന നിലയിൽ വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറയുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ്‌ വലിച്ചെറിഞ്ഞു. അത് സത്യമാണ്. വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. വിപിൻ ഫെഫ്കയിൽ അംഗം പോലും അല്ലെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി. 

അന്ന് വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്നും അയാളുടെ ദേഹത്ത് താൻ തൊട്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. അവിടെ കൂടെ ഉണ്ടായിരുന്ന ആൾ മൊഴി നൽകിയിട്ടുണ്ട്. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങൾ ആണ്. കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നതെന്നും കൂട്ടിച്ചേര്‍ത്താണ് നടൻ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. 

'എന്റെ സഹപ്രവര്‍ത്തകരുടെ വളര്‍ച്ചയിൽ അസൂയപ്പെടുന്നയാളായി ഞാൻ എന്തിന് മാറണം'