കൊച്ചി: കാര്‍ നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ നടി അമല പോളിന് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്.

അമല പോളിന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തിയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നോട്ടീസ് നല്‍കിയത്. എറണാകുളം ആര്‍.ടി.ഒയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. ഷൂട്ടിങ്ങിന്റെ ഭാഗമായി അമല പോള്‍ ചെന്നൈയിലാണുള്ളത്. സംഭവത്തോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള അമല പോള്‍ ഉപയോഗിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ 
പോണ്ടിച്ചേരിയിലെ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ തനിക്ക് അമല പോളിനെ അറിയില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞതായി ഒരു സ്വകാര്യ ചാനലിന്റെ അന്വേഷണത്തില്‍ വെളിപ്പെട്ടു. ഇതോടെയാണ് സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്് അന്വേഷണം ആരംഭിച്ചത്.

പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപയുടെ നികുതി നടി വെട്ടിച്ചതായാണ് സൂചന. കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം. 

ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. രജിസ്‌ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.