തനിക്കെതിരെ പ്രവർത്തിച്ചവർ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് നിഷ പറയുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി നിഷ സാരംഗ്. ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. 1999 തൊട്ട് താൻ അഭിനയ രംഗത്ത് ഉണ്ടെന്നും, ഇത്രയും വർഷമായിട്ടും ആരെക്കൊണ്ടും മോശം പറയിപ്പിച്ചിട്ടില്ലെന്നും അതിൽ തനിക്ക് അഭിമാനമുണ്ടെന്നും നിഷ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു നടി. ആ അഭിമാനം ഉള്ളിടത്തോളം കാലം തനിക്ക് ആരുടേയും മുന്നിൽ തല കുനിക്കേണ്ട അവസ്ഥയില്ലെന്നും താരം കൂട്ടിച്ചേർത്തു.
തനിക്കെതിരെ പ്രവർത്തിച്ചവർ ഇൻഡസ്ട്രിയിൽ ഉണ്ടെന്നും നിഷ പറയുന്നു. കണ്ണു നിറഞ്ഞുകൊണ്ടാണ് അഭിമുഖത്തിന്റെ അവസാനം നിഷ സംസാരിക്കുന്നത്. ''ഞാന്‍ അമ്പത് വയസ് കഴിഞ്ഞ ഒരു സ്ത്രീയാണ്. നല്ലത് ഏത് ചീത്ത ഏത് എന്നൊക്കെ അറിയാനുള്ള പ്രായവും പക്വതയുമൊക്കെയുണ്ട്. ചെയ്യാത്ത കാര്യങ്ങൾ ചിലർ പറയുമ്പോൾ ചിലപ്പോൾ വിഷമം ഉണ്ടാകും. ചില അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഒരു സെറ്റില്‍ ഒരു ടെക്‌നീഷ്യൻ കമ്മീഷൻ വാങ്ങി എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോൾ ഞാന്‍ പ്രതികരിച്ചു. അയാൾ ഒരു സുഖമില്ലാത്തയാൾ ആയിരുന്നു. ഒരാൾ മാത്രമാണ് അയാളെ ഭയങ്കരമായി ക്രൂശിച്ചത്. ഒരു വ്യാജ ആരോപണമായിരുന്നു. അത് തെളിയിക്കണണെന്ന് എനിക്ക് തോന്നി, തെളിയിക്കുകയും ചെയ്തു. ഇത് എനിക്ക് പണിയാകുമെന്ന് അന്നേ അറിയാമായിരുന്നു. പിന്നീട് തുടർച്ചയായി പല അപവാദങ്ങളും എന്നെക്കുറിച്ച് പ്രചരിച്ചു.
അയാളെന്നെ പരമാവധി നാണംകെടുത്തി. ഞാന്‍ ലൊക്കേഷനില്‍ ഒരാളുമായിട്ട് പ്രേമമാണ് എന്നും അയാളെ ഞാന്‍ കല്യാണം കഴിക്കാൻ പോകുകയാണ് എന്നൊക്കെ എന്റെ വീട്ടില്‍ വിളിച്ച് പറഞ്ഞു. ഞാന്‍ ലൊക്കേഷനില്‍ അയാളുമായി ലീലാവിലാസങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നു വരെ പറഞ്ഞു. അതൊന്നും ഞാൻ മൈന്‍ഡ് ചെയ്തിട്ടില്ല. എന്റെ മക്കള്‍ വരെ എന്നോട് ചോദിച്ചു അമ്മാ ഇങ്ങനെയൊക്കെ പറയുന്നുണ്ടല്ലോ എന്ന്. അതൊന്നും മൈന്‍ഡ് ചെയ്യേണ്ട എന്ന് ഞാന്‍ പറഞ്ഞു. നമുക്കായിട്ട് ഒരു ദിവസം ദൈവം തരും'', എന്ന് നിഷ അഭിമുഖത്തിൽ പറഞ്ഞു.



