Asianet News MalayalamAsianet News Malayalam

അമലാ പോളുമായുള്ള വിവാഹമോചനം: വെളിപ്പെടുത്തലുകളുമായി എ എല്‍ വിജയ്‍യുടെ അച്ഛന്‍

Amala Paul and A L Vijay
Author
Chennai, First Published Jul 28, 2016, 6:19 AM IST

തെന്നിന്ത്യന്‍‌ നടി അമലാ പോളും സംവിധായകന്‍ എ എല്‍ വിജയ്‍യും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. കുറച്ചുനാളുകളായി ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന് ഒരു  ദിവസം മുമ്പ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. ഇരുവരുടെയും വിവാഹമോചന വാര്‍ത്ത പിന്നീട് മിക്ക മാധ്യമങ്ങളുടെയും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുകയും ചെയ്‍തു. ഇരുവരും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം എ എല്‍ വിജയ്‍ വാര്‍ത്തയോട് പ്രതികരിച്ചു രംഗത്തെത്തി.

ഇതു സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങളും ഇതില്‍ ബന്ധപ്പെട്ട് കിടക്കുന്നു. എന്തായാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ടുപോകും - എ എല്‍ വിജയ് പറയുന്നു. ഏറ്റവുമൊടുവില്‍ എ എല്‍ വിജയ്‍യുടെ പിതാവും നടനും നിര്‍മ്മാതാവുമായ എ എല്‍ അളഗപ്പന്‍ വാര്‍ത്ത സ്ഥിരീകരിച്ചു രംഗത്തെത്തി.

ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വാര്‍ത്ത സത്യമാണ്. വിവാഹമോചനം നേടുന്നു എന്നതും സത്യമാണ്. അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്നത്തിനു കാരണം. ഇതിനെച്ചൊല്ലി ചെറിയൊരു വഴക്കു ഉണ്ടാകുകയും ചെയ്‍തതാണ്. അതിനുശേഷം ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അമലാ പോള്‍ തീരുമാനമെടുക്കുകയും ചെയ്‍തതാണ്. എന്നാല്‍ പിന്നെയും അമലാ പോള്‍ തുടരെ സിനിമകള്‍ ചെയ്‍തു. ഇപ്പോഴും കരാറില്‍ ഒപ്പിട്ടു അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഇത് വിജയ്‍ക്കും ഞങ്ങള്‍ക്കും ഒത്തുവന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകും - അളഗപ്പന്‍ പറഞ്ഞു.


2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു വര്‍‌ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.

ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം പ്രഭുദേവ നായകനാകുന്ന അഭിനേത്രി ആണ് എ എല്‍ വിജയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.

 

Follow Us:
Download App:
  • android
  • ios