കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. വാർഷിക ജനറൽ ബോഡി യോഗത്തിന് മുന്നോടിയായിട്ടാണ് ഭരണ സമിതി ചേരുന്നത്. യോഗത്തിൽ നടിയെ ആക്രമിച്ചതും തുടർന്നുള്ള സംഭവവികാസങ്ങളും ചർച്ചയായേക്കും.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വൈകീട്ട് ആറിനാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം. നാളെ നടക്കുന്ന അമ്മയുടെ വാർഷിക പൊതു യോഗത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളുടെ അജണ്ട തീരുമാനിക്കാനാണ് ഭരണ സമിതി ചേരുന്നത്. കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമ വ്യവസായത്തിൽ കരിനിഴൽ വീഴ്ത്തിയ സാഹചര്യത്തിൽ പൊതുയോഗം ഇക്കാര്യം ചർച്ചയ്ക്ക് എടുക്കണമെന്ന് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. നടിയ്ക്ക് പിന്തുണയുമായി രംഗത്തുള്ള വിമൻ ഇൻ കളക്ടീവ് പ്രവർത്തകയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രമ്യ നമ്പീശനും ഇക്കാര്യം ഉന്നയിച്ചേക്കും.
അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്, ജനറൽ സെക്രട്ടറി മമ്മൂട്ടി, വൈസ് പ്രസിഡന്‍റ് മോഹൻലാൽ, ട്രെഷറർ ദിലീപ് തുടങ്ങിയവർ യോഗത്തിനെത്തുമെന്നാണ് കരുതുന്നത്. പീഡനത്തിനിരയായ നടിക്കും ആരോപണവിധേയനായ ദിലീപിനും ഒരേപോലെ നീതികിട്ടണമെന്ന പൊതു നിലപാടാകും സംഘടന സ്വീകരിക്കുക. എന്നാൽ ദിലീപിനെ അനുകൂലിച്ചും നടിയെ പ്രതികൂലിച്ചും ചില താരങ്ങൾ നിലപാടെടുത്തതിൽ ഒരു വിഭാഗം പ്രവർത്തകർക്ക് അതൃപ്‍തിയുണ്ട്.
