നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരികെ എടുത്തത് പൊതുസമ്മേളനത്തിലെ സമ്മര്‍ദ്ദത്തിന്‍റെ ഭാഗം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരികെ എടുത്തത് പൊതുസമ്മേളനത്തിലെ സമ്മര്‍ദ്ദത്തിന്‍റെ ഭാഗം. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനായി താരങ്ങള്‍ രംഗത്തെത്തിയത്. 

ജനറല്‍ ബോഡി യോഗത്തിന്‍റെ അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ചര്‍ച്ചയ്ക്ക് ഉയരുകയായിരുന്നു. നടന്‍ ദിലീപിനായി ആദ്യം വാദിച്ചത് ഊര്‍മ്മിള ഉണ്ണിയാണ്. തുടര്‍ന്ന് ഈ വിഷയത്തില്‍ താരങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്‍റെ വിശദീകരണം പോലും തേടാതെയാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. 

അതു തെറ്റായിപ്പോയെന്നും അമ്മയുടെപുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബൂ കൂട്ടിച്ചേര്‍ത്തു. ദിലീപിന് കേസിന് പോയിരുന്നുവെങ്കില്‍ താരസംഘടന കുടുങ്ങിയേനെ എന്നായിരുന്നു ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടന്‍ സിദ്ധിഖിന്‍റെ പ്രതികരണം.

അജണ്ടയ്ക്കു പുറത്തുള്ള വിഷയമായതിനാല്‍ വിശദമായ ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടന്നില്ല. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നും പുതിയ ഭരണസമിതി ഉറപ്പുനല്‍കിയത് നിറഞ്ഞ കൈയടികളോടെയാണ് അംഗങ്ങള്‍ സ്വാഗതം ചെയ്തത്. തുടര്‍ന്ന് വൈകീട്ടോടെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതായി വാര്‍ത്ത വന്നു.