തിരുവനന്തപുരം: നടി അനുശ്രീയിൽനിന്ന് രണ്ടുപഫ്സിനും കാപ്പിക്കും 680 രൂപ വാങ്ങിയ വിമാനത്താവളത്തിലെ റസ്റ്റോറന്‍റിനെതിരെ നല്‍കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷൻ പരിഗണിക്കും. 2016 സെപ്റ്റംബർ 23നാണ് സംഭവം. യാത്രക്കാരെ പിഴിയുന്ന റസ്റ്റോറന്റിനെതിരെ നടപടിയെടുക്കാൻ കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ പി.മോഹനദാസ് ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് നിർദേശിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിലെ റസ്റ്റോറന്‍റിനെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് കീഴിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനെ അധികാരമുള്ളൂവെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മിഷനെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷന് അയച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചുണ്ടായ അനുഭവത്തിൽ ആത്മരോഷം പൂണ്ട് നടി അനുശ്രീ ഫേസ്‌ബുക്കിൽ കുറിച്ചത് ഏതൊരാളുടെയും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. അനുശ്രീയുടെ അതേ ആത്മരോഷം തന്നെയാണ് മറ്റുള്ളവർക്കും അനുഭവപ്പെട്ടത്. എന്തായാലും വിമാനത്താവളത്തിലെ ഈ പകൽകൊള്ളയ്ക്കെതിരെ നടിയുടെ പ്രതികരണത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു അനുശ്രീ. വെഡ്ഡിങ് ലൈഫ് മാഗസിന് വേണ്ടിയ കൊച്ചിയിയിലേക്ക് ഫോട്ടോഷൂട്ടിനായി പുറപ്പെടും മുമ്പാണ് ടെർമിനലിലെ കോഫീ ഷോപ്പിൽ (കിച്ചൺ റെസ്റ്റോറന്റ്) നിന്നും രണ്ടു പഫ്സും കാപ്പിയും കട്ടൻ ചായയും കഴിച്ചത്. ബില്ല് വന്നപ്പോൾ അനുശ്രീ ശരിക്കും ഞെട്ടുകയായിരുന്നു. എല്ലാത്തിനും കൂടി 680 രൂപയാണ് ചെലവായത്.
ബില്ലിന്റെ ഫോട്ടൊ സഹിതം അനുശ്രീ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ: തിരുവനന്തപുരം നിന്നും രണ്ടു പഫ്സും കാപ്പിയും കട്ടൻ ചായയും കഴിച്ചപ്പോൾ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ...! ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു. അധികാരപ്പെട്ടവർ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങൾക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെ എന്നാണ് അനുശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്. ഇതിന് ശേഷമാണ് അനുശ്രീ നിയമനടപടി തുടങ്ങിയത്.
