സിംഗപ്പൂർ: ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി. സാങ്കേതികമായും ബോക്സ് ഓഫീസിലും ഇന്ത്യൻ സിനിമയുടെ മുന്നേറ്റത്തിന് നാഴികക്കല്ല് പാകിയിരിക്കുകയാണ് ആഗോളതലത്തിൽ ബ്രഹ്മാണ്ഡ വിജയം നേടിയ ഈ ചിത്രം. എന്നാൽ സിംഗപ്പൂരിൽ സ്ഥിതി മറിച്ചാണ്. ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമിതമായ വയലൻസ് ഉണ്ടെന്നു ചൂണ്ടിക്കാട്ടി എൻസി 16 സർട്ടിഫിക്കേഷനാണ് ബാഹുബലി 2, ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്. ദുഷ്ടശക്തികളെ കൊല്ലുന്നതും തലവെട്ടുന്നതുമൊക്കെ സിംഗപ്പൂർ സെൻസർ ബോർഡിനു പിടിച്ചില്ല. 16 വയസിന് താഴെയുള്ളവർക്ക് ചിത്രം കാണാനാവില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. 

ലോക സിനിമാ വിപണിയിൽ സകല റിക്കാർഡും ഭേദിച്ച് മുന്നേറുന്ന ബാഹുബലി 2വിന്‍റെ കളക്ഷൻ അടുത്തിടെ 1000 കോടി പിന്നിട്ടിരുന്നു. ലോകത്തുടനീളം ഇന്ത്യൻ സിനിമകൾ മികച്ച പ്രകടനം നടത്തുന്നതിന്‍റെ ഉദാഹരണമായി ബാഹുബലി മാറുന്നുണ്ട്.