തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ചതിന് കരൂരിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. സ്കൂളുകൾ രാഷ്ട്രീയ പരിപാടികൾക്ക് ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ച ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത്‌ യൂണിയൻ സ്കൂളിലെ ഹെഡ്മിസ്ട്രസ് എസ് മല്ലികയെയാണ് സർക്കാർ സസ്പെൻഡ്‌ ചെയ്തത്. തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ആണ് സസ്പെൻഡ്‌ ചെയ്തത്. ഗുരുതര ചട്ടലംഘനമാണ് അധ്യാപിക നടത്തിയതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സ്‌കൂളുകൾ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹൻ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. വിജയ് യുടെ പ്രസംഗം സ്‌കൂളിൽ കുട്ടികൾ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറിയപ്പോൾ മുഖ്യമന്ത്രി വിജയ് കരഞ്ഞെന്ന് കരൂർ എംപി. ഉത്തരവ് കൈമാറിയപ്പോൾ വിജയ് വികാരാധീനനനായെന്ന് എംപി ജ്യോതിമണി പറഞ്ഞു. രാഷ്ട്രീയക്കണ്ണുകളിലൂടെ സർക്കാർ നടപടിയെ കാണരുതെന്നും ജ്യോതിമണി പറഞ്ഞു. ചടങ്ങിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ഉച്ചയ്ക്ക് ശേഷം വിജയ് കൂടിക്കാഴ്ച നടത്തി. മരിച്ചവരുടെ ആശ്രിതരായ 32 പേർക്ക് വിജയ് നിയമന ഉത്തരവ് കൈമാറി.

സെപ്റ്റംബറിൽ 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ, പൊലീസിനെയും ഡിഎംകെയെയും പഴിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രം​ഗത്തെത്തിയിരുന്നു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആൾക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിച്ചതായി അവകാശപ്പെട്ട വിജയ്, സർക്കാർ ഓഫീസുകളിൽ ഇനി ഒരു രൂപ പോലും കൈക്കൂലി നൽകരുതെന്നും ആഹ്വാനം ചെയ്തു. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മ നിലനിര്‍ത്താൻ കരൂരിൽ സ്മാരകം നിർമ്മിക്കുമെന്നും വിജയ് പറഞ്ഞു. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്.