അത് കേട്ട് ദിലീപ് ചിരിച്ചു, ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു: ബാലചന്ദ്ര മേനോന്‍
ദിലീപിന്റെ ജയിൽ വാസത്തിനുശേഷമുള്ള തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അതെന്നും ഏതാണ്ട് അരമണിക്കൂറോളം നിന്ന നിൽപ്പിൽ തങ്ങൾ ആ സംഗമം ആഘോഷിച്ചുവെന്നും ബാലചന്ദ്ര മേനോന്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് നടന്‍ ബാലചന്ദ്ര മേനോന്‍. ദിലീപിന്റെ ജയിൽ വാസത്തിനുശേഷമുള്ള തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അതെന്നും ഏതാണ്ട് അരമണിക്കൂറോളം നിന്ന നിൽപ്പിൽ തങ്ങൾ ആ സംഗമം ആഘോഷിച്ചുവെന്നും ബാലചന്ദ്ര മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ബാലചന്ദ്ര മേനോന്റെ ഫേസ്‌ബുക് കുറിപ്പ് വായിക്കാം:
ഞാന്‍ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് ...
ലാല്‍ മീഡിയായില്‍ "എന്നാലും ശരത് " എന്ന എന്റെ ചിത്രത്തിന്‍റെ അന്നത്തെ ഡബ്ബിങ് തീര്‍ത്തു പോവുകയായിരുന്നു ഞാന്‍ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ ":കമ്മാര സംഭവത്തിനു " വന്നതും .
ജയില്‍ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത് .ഏതാണ്ട് അരമണിക്കൂറോളം നിന്ന നില്‍പ്പില്‍ ഞങ്ങള്‍ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങള്‍ ഓരോന്നായി മാറി മാറി വന്നു . ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാന്‍ കണ്ടു .
പ്രതിസന്ധികളില്‍ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല .( പരീക്ഷയില്‍ തോറ്റു പോയതിനു ഇന്നും കുട്ടികള്‍ ആത്‍മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓര്‍ക്കുക.)
ശാന്തമായ സ്വരത്തില്‍ ദിലീപ് എന്നോട് പറഞ്ഞു :
" അവിടെ അകത്തുള്ളവര്‍ക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്നേഹമുണ്ടെന്നു ഞാന്‍ മനസ്സിലാക്കി .... "
അത് കലാകാരന്റെ മാത്രം നേട്ടമാണ് . പ്രേക്ഷകമനസ്സില്‍ 'ഇഷ്‌ട്ടം ' ( അങ്ങിനെ പേരുള്ള ഒരു ചിത്രത്തില്‍ മാത്രമേ ഞാന്‍ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു . നവ്യാനായരുടെ അച്ഛനായിട്ടു . നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു ) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും .ഇനി തന്റെ മുമ്പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ് .ആ ദൃഢ നിശ്ചയമാണ് ഞാന്‍ ദിലീപിന്റെ മുഖത്തു കണ്ടത് ...
ഒരു കാര്യം കൂടി ഞാന്‍ ദിലീപിനോട് പങ്കു വെച്ചു . 'എന്നാലും ശരത്തി' ലെ ഒരു രംഗത്തു എന്നെയും ലാല്‍ ജോസിനെയും കൈയാമം വെച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിംഗിനുള്ള ക്രമീകരണങ്ങള്‍ എല്ലാം കഴിഞ്ഞു . കോസ്‌റ്റ്യുമര്‍ വന്നു കയ്യില്‍ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാന്‍ ദിലീപുമായി ഷെയര്‍ ചെയ്തു . എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടില്‍ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാര്‍ കൂട്ടം കൂടി നില്‍ക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ് ഏര്‍പ്പാട് ചെയ്തിരുന്നു . വിലങ്ങണിഞ്ഞ ഞാന്‍ നടന്നു പോകുമ്പോള്‍ അവര്‍ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയില്‍ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി .
"ആ നിമിഷമാണ് ഒരു പക്ഷെ ഞാന്‍ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത് . അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ...."
അത് കേട്ട് ദിലീപ് ചിരിച്ചു . ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു .