ബിഗ് ബോസ് ഹൗസില്‍ വീണ്ടും 15 പേര്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ മോഹന്‍ലാല്‍ പങ്കെടുത്ത ഞായറാഴ്ച എപ്പിസോഡില്‍ പ്രതീക്ഷിച്ചിരുന്നത് പോലെ എലിമിനേഷന്‍ സംഭവിച്ചില്ല. മറിച്ച് ഒരു പുതിയ മത്സരാര്‍ഥി എത്തുകയാണ് ചെയ്തത്. ഷിയാസ് കരിം എന്ന കൊച്ചി പെരുമ്പാവൂര്‍ സ്വദേശിയാണ് ബിഗ് ബോസ് ഹൗസിലേക്ക് പുതുതായി എത്തിയത്. മോഡലും മിസ്റ്റര്‍ ഗ്രാന്‍റ് സീ വേള്‍ഡ് മത്സരത്തില്‍ രണ്ട് ടൈറ്റിലുകള്‍ നേടിയ ആളുമായ ഷിയാസ് കരിമിനെ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

പോയ വാരത്തിലെ എലിമിനേഷന്‍ നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്ന അഞ്ച് പേരില്‍ രണ്ട് പേര്‍ സേഫ് സോണിലാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ വോട്ടിംഗ് പ്രകാരം ദീപന്‍ മുരളിയും ഹിമ ശങ്കറുമാണ് എലിമിനേഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്തുപോയതായി മോഹന്‍ലാല്‍ ശനിയാഴ്ച പ്രഖ്യാപിച്ചത്. 

അനൂപ് ചന്ദ്രന്‍, അരിസ്റ്റോ സുരേഷ്, പേളി മാണി എന്നിവര്‍ ലിസ്റ്റില്‍ ബാക്കിയുണ്ടായിരുന്നെങ്കിലും ഞായറാഴ്ച എപ്പിസോഡ് അവസാനിക്കുമ്പൊഴും ഇവരില്‍ ആരെയും പുറത്താക്കിയിട്ടില്ല. അനൂപ് ചന്ദ്രനെ പുറത്താക്കണോ എന്ന് ശ്വേത മേനോനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്ക് ബിഗ് ബോസ് അന്വേഷിച്ചിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയതടക്കമുള്ള തന്‍റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അനൂപ് മോശമായി സംസാരിച്ചത് തനിക്ക് മാനസികമായി അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കിയെന്നും എന്നാല്‍ അനൂപിനോട് ക്ഷമിക്കുകയാണെന്നും ശ്വേത പറഞ്ഞു. ബിഗ് ബോസിന്‍റെ ചോദ്യത്തോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ശ്വേത സംസാരിച്ചത്. പേളി മാണിക്ക് പ്രേക്ഷക പിന്തുണയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.