പ്രിയദർശൻ സംവിധാനം ചെയ്ത് അക്ഷയ് കുമാർ ഇരട്ട വേഷത്തിലെത്തിയ 'ഭൂത് ബംഗ്ല' തിയറ്ററുകളിൽ എത്തി
സിനിമാപ്രേമികളെ ഏറ്റവുമധികം എന്‍റര്‍ടെയ്ന്‍ ചെയ്യിച്ച ഇന്ത്യന്‍ സംവിധായകരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഉണ്ടാവും പ്രിയദര്‍ശന്‍. മലയാളികള്‍ക്ക് മാത്രമല്ല ഉത്തരേന്ത്യക്കാര്‍ക്കും പ്രിയങ്കരനാണ് അദ്ദേഹം. ഇപ്പോഴിതാ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു പ്രിയദര്‍ശന്‍ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അക്ഷയ് കുമാര്‍ ഇരട്ട വേഷത്തില്‍ എത്തിയ ഭൂത് ബംഗ്ല എന്ന ചിത്രമാണ് അത്. 16 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ടോ ചിത്രം? ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയെങ്കിലും അന്ന് ചിത്രത്തിന്‍റെ ഷോ കൗണ്ട് കുറവായിരുന്നു. എന്നാല്‍ ഭേദപ്പെട്ട ഒക്കുപ്പന്‍സി ചിത്രം നേടി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം വ്യാഴാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 3.75 കോടി ആയിരുന്നു. എന്നാല്‍ സ്ക്രീന്‍ കൗണ്ട് വര്‍ധിച്ച വെള്ളിയാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 12.25 കോടി ആയിരുന്നു. മൂന്നാം ദിനമായ ഇന്ന് ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം ചിത്രം നേടിയിരിക്കുന്നത് 3.45 കോടി ആണെന്നും സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 19.45 കോടിയാണ്. രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയ കളക്ഷന്‍ 28.70 കോടിയാണെന്നും സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച ഒരു കണക്ക് നിര്‍മ്മാതാക്കളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ ഓപണിംഗ് (വ്യാഴം, വെള്ളി കൂട്ടിയുള്ളത്) 21.60 കോടി ആണെന്നാണ് ബാലാജി മോഷന്‍ പിക്ചേഴ്സ് അറിയിച്ചിരിക്കുന്നത്. അക്ഷയ് കുമാറിനെയും പ്രിയദര്‍ശനെയും സംബന്ധിച്ച് ഈ ചിത്രത്തിന്‍റെ വിജയം അനിവാര്യമാണ്. പ്രിയദര്‍ശനെ സംബന്ധിച്ച് മരക്കാറില്‍ സാധിക്കാതിരുന്ന വിജയം പിന്നീടുള്ള ചിത്രങ്ങളിലും സാധിച്ചിട്ടില്ല. കൊറോണ പേപ്പേഴ്സ്, അപ്പാത്ത എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പിന്നീട് എത്തിയിട്ടുള്ളത്. അക്ഷയ് കുമാറിനെ സംബന്ധിച്ച് കൊവിഡ് കാലത്തിന് ശേഷം തന്‍റെ താരമൂല്യത്തിന് യോജിച്ച തരത്തിലുള്ള ഒരു വിജയം പിന്നീട് നേടാനായിട്ടില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും കോമഡി ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രം അവധിക്കാലത്ത് നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

