ലോകേഷും രജനിയും ആദ്യമായി ഒന്നിച്ച ചിത്രം

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കൂലി. ചെയ്തതെല്ലാം വിജയമാക്കിയ സംവിധായകര്‍ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ജയിലര്‍ മാതൃകയില്‍ രജനിക്കൊപ്പം വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്ന് ഒരു കൂട്ടം താരങ്ങളും. സണ്‍ പിക്ചേഴ്സിന്‍റെ പ്രൊഡക്ഷനും. തമിഴ് സിനിമ ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബ് ഓപണ്‍ ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്‍റെ ഹൈപ്പ് എത്രയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് ദിന കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത് നോര്‍ത്ത് അമേരിക്കയിലെയും യുകെയിലെയും പ്രീമിയര്‍ ഷോകളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണ്. ഇത് തന്നെ വലിയ സംഖ്യയാണ്. ഈ രണ്ടിടങ്ങളിലും തമിഴ് സിനിമയിലെ റെക്കോര്‍ഡ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. നോര്‍ത്ത് അമേരിക്കയില്‍ 3.04 മില്യണ്‍ ഡോളര്‍ (26.6 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. യുകെയില്‍ 1.24 ലക്ഷം പൗണ്ടും (1.47 കോടി).

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കൂലി ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 80 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 75 കോടിയും. അങ്ങനെ ആദ്യ കണക്കുകള്‍ പ്രകാരം തന്നെ ചിത്രത്തിന്‍റെ ആദ്യ ദിന ഗ്രോസ് 155 കോടിക്ക് മുകളില്‍ വരും. നിര്‍മ്മാതാക്കള്‍ തന്നെ റിലീസ് ദിന കണക്കുകള്‍ പുറത്തുവിടാന്‍ സാധ്യതയുണ്ട്. രജനി ആരാധകര്‍ക്കിടയില്‍ ഒഫിഷ്യല്‍ സംഖ്യയ്ക്കായുള്ള കാത്തിരിപ്പുമുണ്ട്.

ലോകേഷ് കനകരാജിന്‍റെ കഥയ്ക്ക് ലോകേഷും ചന്ദ്രു അന്‍പഴകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ആമിര്‍ ഖാന്‍റെ ഗസ്റ്റ് അപ്പിയറന്‍സും ഉണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. ഫിലോമിന്‍ രാജ് ആണ് എഡിറ്റര്‍.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News