ഫെബ്രുവരി 21 നാണ് തിയറ്ററുകളില്‍ എത്തിയത്

തമിഴിലെ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ് പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത്ഥ് മാരിമുത്തു തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഡ്രാഗണ്‍. കമിംഗ് ഓഫ് ഏജ് കോമഡി ഡ്രാമ ചിത്രം ഫെബ്രുവരി 21 നാണ് തിയറ്ററുകളില്‍ എത്തിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 10 ദിവസം കൊണ്ട് 100 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിട്ടുമുണ്ട് ചിത്രം. 

മൂന്നാം വാരം 120 തിയറ്ററുകളിലാണ് കേരളത്തില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം. ഇതില്‍ ഇരുപതിലേറെ സ്ക്രീനുകളില്‍ ഈ വാരം പ്രദര്‍ശനം പുതുതായി ആരംഭിക്കുകയാണ്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ചിത്രം ഇതിനകം നേടിയ ഗ്രോസ് 2.75 കോടിയാണ്. കേരളത്തില്‍ വലിയ ആരാധകബലം ഇല്ലാത്ത യുവതാരത്തിന്‍റെ ചിത്രം ഈ നിലയില്‍ പ്രതികരണം നേടുന്നത് അപൂര്‍വ്വമാണ്. മലയാളത്തില്‍ നിന്ന് വലിയ ചിത്രങ്ങള്‍ ഇല്ലാത്തത് ഈ വാരത്തിനും ചിത്രത്തിന് പ്രേക്ഷകരെ ലഭിക്കാന്‍ ഇടയാക്കും. 

നടനായും സംവിധായകനായും രചയിതാവായും ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ആളാണ് പ്രദീപ് രംഗനാഥന്‍. സംവിധാനം ചെയ്ത കോമാളി എന്ന ചിത്രത്തിലെ കാമിയോ അപ്പിയറന്‍സിലൂടെ ആയിരുന്നു പ്രദീപിന്‍റെ നടനായുള്ള അരങ്ങേറ്റം. പിന്നീട് സംവിധാനം ചെയ്ത ലവ് ടുഡേ എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറി. ചിത്രം വന്‍ വിജയമായിരുന്നു. മൂന്ന് വര്‍ഷത്തിനിപ്പുറമാണ് നായകനായ മറ്റൊരു ചിത്രം തിയറ്ററുകളില്‍ എത്തുന്നതും വലിയ വിജയം നേടുന്നതും. തമിഴ് സിനിമയില്‍ വലിയ ഭാവിയുള്ള താരമായാണ് പ്രദീപ് രംഗനാഥന്‍ വിലയിരുത്തപ്പെടുന്നത്.

ALSO READ : രസകരമായ കഥയുമായി 'വത്സല ക്ലബ്ബ്'; ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം