Asianet News MalayalamAsianet News Malayalam

മിഷൻ മംഗള്‍, 200 കോടി ക്ലബ്ബില്‍; പുതിയ റെക്കോര്‍ഡും!

മിഷൻ മംഗള്‍ പുതിയൊരു റെക്കോര്‍ഡും സ്വന്തമാക്കി.

 

Mission Mangals enters 200 crore club
Author
Mumbai, First Published Sep 13, 2019, 2:50 PM IST

ഇന്ത്യയുടെ വിജയകരമായ ചൊവ്വാ  ദൗത്യം പ്രമേയമായി ഒരുങ്ങിയ ചിത്രമായിരുന്നു മിഷൻ മംഗള്‍. ചിത്രത്തിന് തുടക്കം മുതലേ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററില്‍ മാത്രമല്ല നിരൂപകരിലും മികച്ച അഭിപ്രായം നേടിയിരുന്നു.  വിദ്യാ ബാലൻ, അക്ഷയ് കുമാര്‍, തപ്‍സി, കിര്‍തി, സോനാക്ഷി സിൻഹ, നിത്യാ മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം 200 കോടി ക്ലബ്ബിലെത്തി.

മിഷൻ മംഗള്‍ ഇതുവരെയായി  200.16 കോടി രൂപയാണ് നേടിയത്. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് റിലീസ് ചെയ്‍തതില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോര്‍ഡും മിഷൻ മംഗള്‍ സ്വന്തമാക്കി. ഇന്ത്യയില്‍ ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത് 29.16 കോടി രൂപയായിരുന്നു.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിച്ചത്..  വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍തി എന്നിവര്‍ വനിതാ ശാസ്‍ത്രജ്ഞരായും ചിത്രത്തിലെത്തി. വനിതാ ശാസ്‍ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നത്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്റെ കഥ പ്രചോദനം നല്‍കുന്നതാണെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000  കോടി രൂപയോളമാണ്. ഐഎസ്ആര്‍ഒയ്‍ക്ക് ചെലവായത് 450 കോടി രൂപമാണ്.  വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്- അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. പ്രൊജക്റ്റില്‍ ഭാഗഭാക്കായ വനിതാ ശാസ്‍ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രമെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാര്‍ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിര്‍തി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേര്‍ന്നുനില്‍ക്കുന്നത്. ഇത് അവരുടെ സിനിമയാണ്- അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചു. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഇടം തിരക്കഥയിലുണ്ടെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞിരുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

Follow Us:
Download App:
  • android
  • ios