ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ് 'ജയിലറി'ന്റെ കളക്ഷൻ.

രജനികാന്തിന്റെ 'ജയിലര്‍' കുതിപ്പ് തുടരുകയാണ്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രത്തിന്റെ മുന്നേറ്റം. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രം ആളെക്കൂട്ടുന്നു. ഇപ്പോഴിതാ 'ജയിലര്‍' 500 കോടിയലധികം കളക്ഷൻ നേടിയെന്നതാണ് റിപ്പോര്‍ട്ട്.

രജനികാന്തിന്റെ 'ജയിലര്‍' 514.25 കോടി കളക്ഷൻ നേടിയെന്ന് ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇത് വെറും 10 ദിവസത്തിനുള്ളിലാണ്. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഹൗസ് ഫുളാണ് ഷോയാണ് തിയറ്ററുകളില്‍ നടക്കുന്നത്.

അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണ് 'ജയിലര്‍'. സാധാരണക്കാരനായുള്ള ആരംഭത്തില്‍ നിന്ന് പതുക്കെ ചിത്രം പുരോഗമിക്കുമ്പോള്‍ മാസ് നായകനായി മാറുന്ന രജനികാന്ത് കഥാപാത്രത്തെയാണ് 'ജയിലറി'ല്‍ കാണാനാകുക. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകര്‍ ഇപ്പോള്‍ 'ജയിലറി'നെ സ്വീകരിക്കുന്നതും. മലയാളത്തില്‍ നിന്ന് മോഹൻലാലും എത്തിയപ്പോള്‍ ചിത്രത്തില്‍ കന്നഡയില്‍ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും എത്തി മാസായപ്പോള്‍ തെലുങ്കില്‍ നിന്ന് സുനില്‍ ചിരി നമ്പറുകളുമായും 'ജയിലറി'നെ ആകര്‍ഷകമാക്കിയിരിക്കുന്നു.

രജനികാന്തിനെ നെല്‍സണ്‍ സംവിധാനം ചെയ്‍ത ചിത്രം രാജ്യത്തെമ്പാടും പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് 'ജയിലറി'ല്‍ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്ചേഴ്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നു. ഓരോ നാട്ടിലേയും താരങ്ങള്‍ക്ക് രജനികാന്ത് ചിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം നല്‍കിയിരിക്കുന്നു എന്നതാണ്' ജയിലറി'ന്റെ പ്രധാന ആകര്‍ഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ്.

Read More: 'ഞങ്ങള്‍ നിരാശ കാമുകൻമാരാണ്, അതുകൊണ്ടാണ് താടിവെച്ച് നടക്കുന്നത്', മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക