ശിവകാര്‍ത്തികേയന്റെ മദ്രാസി കേരളത്തില്‍ നേടിയത്.

ശിവകാര്‍ത്തികേയൻ നായകനായി വന്ന പുതിയ ചിത്രമാണ് മദ്രാസി. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. മദ്രാസി റിലീസിന് ഇന്ത്യയില്‍ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്. രണ്ട് ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ 25.40 കോടി രൂപയില്‍ അധികം നെറ്റ് കളക്ഷൻ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 50 ലക്ഷത്തില്‍ അധികം ഓപ്പണിംഗില്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് തകര്‍പ്പൻ വിജയങ്ങള്‍ നേടിയ താരമാണ് ശിവകാര്‍ത്തികേയൻ. മാത്രമല്ല വിജയ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചതിനാല്‍ തമിഴകത്തെ അടുത്ത സൂപ്പര്‍താരമായി വിലയിരുത്തപ്പെടുന്ന നടനുമാണ് ശിവകാര്‍ത്തികേയൻ. ആ പ്രതീക്ഷയ്‍ക്കൊത്ത് കളക്ഷൻ ഉയര്‍ന്നില്ലെങ്കിലും മികച്ച പ്രതികരണമാണ് മദ്രാസിക്ക് ലഭിക്കുന്നത് എന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍.

ശ്രീ ലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഇതിനുമുമ്പ് വന്നത് അമരനാണ് അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

2024 ഒക്ടോബർ 31ന് റിലീസ് ചെയ്‍ത ചിത്രമാണ് അമരൻ. രാജ്‍കുമാർ പെരിയസാമി സംവിധാനം ചെയ്‍ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക