രജനികാന്തിന്റെയും വിജയ്‍യുടെയും ആരാധകരുടെ ആ തര്‍ക്കങ്ങള്‍ക്ക് ഉത്തരവുമായി വിശദമായ കണക്കുകള്‍ പുറത്ത്.

അടുത്തകാലത്തായി തമിഴകത്ത് പ്രമുഖ ചലച്ചിത്ര താരങ്ങളായ രജനികാന്തിന്റെയും വിജയ്‍യുടെയും ആരാധകര്‍ ഏറ്റമുട്ടിയിരുന്നു. ജയിലറും ലിയോയും 2023ല്‍ റിലീസായപ്പോള്‍ കളക്ഷനില്‍ വലിയ കുതിപ്പ് രേഖപ്പെടുത്തിയതു ചര്‍ച്ചയായിരുന്നു. ആരാണ് മുന്നില്‍ എന്നതായിരുന്നു തര്‍ക്കം. അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കണക്കുകളുമായി സിനിമ ട്രേഡ് അനലിസ്റ്റുകള്‍.

ബോക്സ് ഓഫീസ് സൌത്ത് ഇന്ത്യയാണ് കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടത്. തമിഴ്‍നാട്ടില്‍ വിജയ്‍യുടെ ലിയോ 230 കോടിയില്‍ അധികം ആകെ നേടിയപ്പോള്‍ 190 കോടിയില്‍ അധികമായിരുന്നു രജനികാന്തിന്റെ ജയിലറിന്. ആന്ധ്ര സംസ്ഥാനങ്ങളില്‍ ലിയോ 48 കോടി നേടിയപ്പോള്‍ ജയിലറിന് ആകെ 84 കോടിയില്‍ അധികമുണ്ടായിരുന്നു. കേരളത്തില്‍ വിജയ്‍യുടെ ലിയോ 60 കോടിയില്‍ അധികം നേടിയപ്പോള്‍ ആകെ 57 കോടിയില്‍ അധികമായിരുന്നു ജയിലറിന്. കര്‍ണാടകയില്‍ ലിയോ ഏകദേശം 42 കോടിയില്‍ അധികം നേടിയപ്പോള്‍ ആകെ 63 കോടി ജയിലറിനും കിട്ടി. ഇന്ത്യയുടെ മറ്റിടങ്ങളിലായി ലിയോയ്‍ക്ക് 41 കോടിയില്‍ അധികവും ജയിലര്‍ക്ക് ആകെ 14.50 കോടിയും ലഭിച്ചു. വിദേശത്ത് വിജയ്‍യുടെ ലിയോ 199.30 കോടി നേടിയപ്പോള്‍ ജയിലറിന് ആകെ 196.20 കോടി രൂപയായിരുന്നു. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോയ്‍ക്ക് 621.90 കോടി രൂപയും ജയിലറിന് ആകെ 606.50 കോടിയും ആണ്. ജയിലറിനേക്കാളും വിജയ്‍യുടെ ലിയോയ്‍ക്ക് ആഗോള കളക്ഷൻ കൂടുതലെന്ന് സാരം.

വിജയ്‍യെ നായകനാക്കി ലിയോ സിനിമ സംവിധാനം ചെയ്‍തത് ലോകേഷ് കനകരാജാണ്. തൃഷയാണ് നായികയായി എത്തിയത്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തൃഷയെത്തിയത്. ലിയോ വിജയ്‍യുടെ എക്കാലത്തെയും വിജയ ചിത്രമായി മാറി.

നെല്‍സണാണ് രജനികാന്തിനെ നായകനാക്കി ജയിലര്‍ സംവിധാനം ചെയ്‍തത്. വിരമിച്ച ജയിലറുടെ വേഷമായിരുന്നു രജനികാന്തിന്. ഛായാഗ്രാഹണം വിജയ് കാര്‍ത്തിക് കണ്ണനായിരുന്നു. സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു.

Read More: ഇന്ത്യൻ 2 ആ രജനികാന്ത് ചിത്രത്തെ വീഴ്‍ത്തി, കരകയറുന്നോ കമല്‍ഹാസൻ?, ആഗോള കളക്ഷൻ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക