തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 100 കോടി രൂപ നേടുമെന്ന് നാഗ വംശി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന കഥാപാത്രങ്ങളായെത്തിയ വാർ 2 ബോക്സ് ഓഫീസിൽ കടുത്ത വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ, പ്രത്യേകിച്ച് തെലുങ്ക് സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെയ്ക്കാനാകാതെ വന്നതോടെ ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി യാഷ് രാജ് ഫിലിംസ് ചിത്രത്തിന്റെ നിർമ്മാതാവും വിതരണക്കാരനുമായ നാഗ വംശിക്കും പങ്കാളികൾക്കും നഷ്ടപരിഹാര പാക്കേജ് നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നാഗ വംശിയും പങ്കാളികളും ഏകദേശം 80 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് ഗ്രേറ്റ് ആന്ധ്രയിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. യാഷ് രാജ് ഫിലിംസ് സ്ട്രക്ചേർഡ് സെറ്റിൽമെന്റുകളിലൂടെ 22 കോടി രൂപ തിരികെ നൽകുമെന്നാണ് പറയപ്പെടുന്നത്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 100 കോടി രൂപ നേടുമെന്ന് നാഗ വംശി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ നെഗറ്റീവ് റിവ്യൂകളും ഓൺലൈൻ പ്രതികരണങ്ങളും ചിത്രത്തിന്റെ പ്രകടനത്തെ തുടക്കം മുതൽ തന്നെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യങ്ങളിലൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല.
300 - 400 കോടി രൂപയുടെ വമ്പൻ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് വാർ 2. ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി, അനിൽ കപൂർ, അശുതോഷ് റാണ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഓഗസ്റ്റ് 14നാണ് തിയേറ്ററുകളിലെത്തിയത്. അയൻ മുഖർജിയുടെ ഹൈ-ഒക്ടേൻ സ്പൈ ഷോ ആയ വാർ 2 രജനികാന്ത് നായകനായെത്തിയ കൂലിയ്ക്ക് ഒപ്പമാണ് റിലീസ് ചെയ്തത്. ഇതും ചിത്രത്തെ പിന്നോട്ടടിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏക് ഥാ ടൈഗർ, ടൈഗർ സിന്ദാ ഹേ, വാർ, പത്താൻ, ടൈഗർ 3 എന്നിവയ്ക്ക് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമായാണ് വാർ 2 എത്തിയത്.


