ക്രിസ്മസ് റിലീസുകൾ മാറ്റിവച്ചു
കൊച്ചി: മലയാള സിനിമയില്‍ ഇത്തവണ ക്രിസ്ത്മസിന് റിലീസുകളുണ്ടാകില്ല.തിയേറ്റർ ഉടമകളും വിതരണക്കാരും തമ്മിലുളള തർക്കത്തെത്തുടർന്ന് ക്രിസ്തുമസ് റിലീസ് വേണ്ടെന്ന് വച്ചത്. സൂപ്പര്‍താരസിനിമകളടക്കം നാലു സിനിമകളുടെ റിലീസാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.
നിലവിൽ എ ക്ലാസ് തിയേറ്ററുകളിൽ നിന്ന് മൊത്തവരുമാനത്തിന്‍റെ അറുപത് ശതമാനമാണ് സിനിമ റിലീസ് ചെയ്ത് ആദ്യത്തെ ആഴ്ച വിതരണക്കരാന് നൽകേണ്ടത്,. ഇന്നാൽ ഇനിമുതൽ അൻപത് ശതമാനമേ നൽകാനാകൂ എന്നാണ് തിയേറ്റർ ഉടമകളുടെ നിലപാട്. വിതരണക്കാരും നിർമാതക്കളും ഇത് അംഗീകരിക്കാതെ വന്നതോടെയാണ് ക്രിസ്തുമസ് ചിത്രങ്ങളുടെ റീലീസ് തൽക്കാലത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.വിഹിതത്തെച്ചൊല്ലിയുളള തർക്കം പരിഹരിക്കുന്നതിനായി തിയേറ്റർ ഉടമകളും വിതരണക്കാരും നിർമാതാക്കളും പലവട്ടം ചർച്ച നടത്തി. എന്നാൽ ഇക്കാര്യത്തിൽ ധാരണയിലെത്താനായില്ല.
ദിനംപ്രതി നിർമാണച്ചെലവ് കൂടുകയാണെന്നും തിയേറ്റർ വിഹിതം കുറയ്ക്കുന്നത് സിനിമാ നിർമാണത്തെ മൊത്തത്തിൽ ബാധിക്കുമെന്നുമാണ് നിർമാതാക്കളും വിതരണക്കാരും പറയുന്നത്. എന്നാൽ തിയേറ്റർ വിഹിതം സംബന്ധിച്ച് മൾട്ടിപ്ലക്സുകൾക്ക് ഒരു രീതി എ ക്ലാസ് തിയേറ്ററുകൾക്ക് മറ്റൊന്ന് എന്നത് അംഗീകരിക്കാനാകില്ലെന്നാണ് തിയേറ്റർ ഉടമകളുടെ നിലപാട്.
മോഹൻലാലിന്‍റെ മുന്തിരിവളളികൾ തളിർക്കുന്പോൾ, ജയസൂര്യയുടെ ഫുക്രി, ദുൽഖർ സൽമാൻ അഭിനയിച്ച ജോമോൻറെ സുവിശേഷം , പൃഥ്വിരാജിന്‍റെ എസ്ര എന്നിവയുടെ റിലീസാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്