മലയാളി നെഞ്ചേറ്റിയ ക്ലാസ്മേറ്റ്സ് സൗഹൃദത്തിന് ദശാബ്‍ദത്തിന്റെ തിളക്കം. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് റിലീസ് ചെയ്തതിന്റെ പത്താം വാര്‍ഷികമാണ് ഇന്ന്.


സുഖമേറിയ ആ സൗഹൃദകാലത്തിന്റെ നനുത്ത ഓര്‍മ്മയിലാണ് ഇന്നും നാമെല്ലാം. നമ്മുടെ ക്യാമ്പസ്സിലും സുകുവും താരയും പയസും മുരളിയും സതീശന്‍ കഞ്ഞിക്കുഴിയുമെല്ലാമുണ്ടായിരുന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ക്ലാസ്മേറ്റ്സിന്റെ വിജയം.

ജെയിംസ് ആല്‍ബര്‍ട്ടിന്റെ കഥയില്‍ ലാല്‍ജോസ് തീര്‍ത്ത ക്ലാസ്മേറ്റ്സ് മലയാളം കണ്ട എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന്. പ്രിഥ്വിരാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയും കാവ്യമാധവനും രാധികയും ബാലചന്ദ്രമേനോനും ജഗതി ശ്രീകുമാറുമെല്ലാം കാഴ്ചവെച്ചത് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍.

അലക്‌സ്‌പോളിന്റെ സംഗീതംക്യാമ്പസ് ഓര്‍മ്മകള്‍ക്ക് കൂടുതല്‍ ജീവനേകി.

ഹിറ്റ് സിനിമക്കപ്പുറം സ്കൂളുകളിലും ക്യാമ്പസ്സുകളിലുമെല്ലാം പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലിനും ക്ലാസ്മേറ്റ്സ് പാതയൊരുക്കി. 10 വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയുടെ ചുവടുപിടിച്ച് ഊഷ്മള സംഗമങ്ങള്‍ തുടരുന്നു.