ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളില്‍

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ചിത്രം ഞാന്‍ മേരിക്കുട്ടി വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ഓരോ ചിത്രം പിന്നിടുമ്പോഴും താരം എന്നതിലുപരി ഒരു അഭിനേതാവ് എന്ന നിലയിലും ഗ്രാഫ് ഉയര്‍ത്തുകയാണ് അടുത്തകാലത്ത് ജയസൂര്യ. ക്യാപ്റ്റനിലെ ഏറെ പ്രശംസിക്കപ്പെട്ട വേഷത്തിന് ശേഷം ഒരു ട്രാന്‍സ് സെക്ഷ്വലായാണ് ജയസൂര്യ ഞാന്‍ മേരിക്കുട്ടിയില്‍ എത്തുന്നത്. എത്രത്തോളം ഉള്‍ക്കൊണ്ടാണ് ജയസൂര്യ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് പറയുകയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച നൗഷാദ് നടുവത്ത്. വെറുതെ പറയുകയല്ല, മേരിക്കുട്ടിയായി ജയസൂര്യ നടത്തിയ പകര്‍ന്നാട്ടത്തെ കവിതയിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ് നൗഷാദ്. 

Add Asianetnews as a Preferred SourcegooglePreferred

നൗഷാദ് പറയുന്നു..

ഒരു നടൻ എന്ന നിലയിൽ തന്റെ ശരീരത്തെയും അഭിനയസിദ്ധിയെയും നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയനാക്കുന്ന അനുഗ്രഹീത കലാകാരനാണ് ജയസൂര്യ. അദ്ദേഹം ഒരു ട്രാൻസ്ജെന്റർ സ്ത്രീയായി എത്തുന്ന, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത, 'ഞാൻ മേരിക്കുട്ടി' എന്ന ചിത്രത്തിൽ നല്ലൊരു വേഷത്തിൽ അഭിനയിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു. ആ സിനിമയുടെ ഷൂട്ടിംഗ് അനുഭവപരിസരങ്ങളിൽ പിറവയെടുത്ത ഒരു കവിതയാണ് 'അവനവൾ'. തീവ്രമായ ചില രംഗങ്ങളിൽ ഒപ്പം അഭിനയിച്ചപ്പോൾ, മേരിക്കുട്ടി എന്ന കഥാപാത്രത്തെ എത്ര തന്മയത്വത്തോടും വിശ്വസനീയവുമായാണ് ജയസൂര്യ അവതരിപ്പിക്കുന്നത് എന്ന് തൊട്ടടുത്ത് നിന്ന് കാണാൻ സാധിച്ചു. അസാമാന്യമായ കൈയ്യടക്കത്തോടും, നിറഞ്ഞ സൗകുമാര്യത്തോടും. ഒട്ടും തൂവാതെ തുളുമ്പാതെ. വലിയ സങ്കടങ്ങൾ ഒളിപ്പിച്ച വിഷാദം ചുവയ്ക്കുന്ന പുഞ്ചിരി. ക്യാമറയ്ക്ക് മുന്നിൽ ജയസൂര്യയുടെ മുഖത്ത് പലവട്ടം കണ്ട, എന്നെ ഏറെ വേദനിപ്പിച്ച ഒരു കാഴ്ചാനുഭവമാണ്. ആ നൊമ്പരം തന്നെയാണ് ജയസൂര്യ എന്ന നടന്റെ കാഴ്ചപ്പാടിലൂടെയുള്ള ഈ വരികൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചതും. ആക്ഷൻ, കട്ട് എന്നീ രണ്ട് വാക്കുകൾ സംവിധായകൻ ഉരുവിടുമ്പോൾ മാത്രം ജീവൻ വയ്ക്കുന്ന ഷോട്ടുകളുടെ അതിരുകൾ ഭേദിച്ച്, ജയസൂര്യയിലെ 'മേരിക്കുട്ടി' സെറ്റിൽ എപ്പോഴും സജീവമായിരുന്നു. മേക്കപ്പും കോസ്റ്റ്യൂമുമിട്ട് ഷൂട്ടിംഗിനായി കാറിൽ വന്നിറങ്ങുന്നത് ജയസൂര്യ അല്ല, മേരിക്കുട്ടി തന്നെയാണ് എന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും. സുന്ദരിയായ മേരിക്കുട്ടി! വെള്ളിത്തിരയിൽ ഇനിയെത്ര വേഷങ്ങൾ കെട്ടിയാടിയാലും ജയസൂര്യ എന്ന നടന് മേരിക്കുട്ടിയെ മറക്കാനാകില്ല എന്ന ചിന്തയിലാണ് 'അവനവൾ' എന്ന കവിതയുടെ ആദ്യ വരികൾ ജനിച്ചത്.