തിരുനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ പേര് പറയിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി നടന്‍ ദിലീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് രണ്ടുമാസം മുമ്പ് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസിലെ പുനരന്വേഷണം തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും ദിലീപ് പറഞ്ഞു. അന്വേഷണം ചിലരുടെ ആവശ്യത്തെ തുടര്‍ന്നെന്ന പ്രചാരണം തെറ്റാണ്. തന്റെ സഹായിയെയും നാദിര്‍ഷായെയും കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറിന്റെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തി. വിഷ്‌ണു എന്നയാളാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ തങ്ങളെ കേസില്‍പ്പെടുത്തമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഡിജിപിക്ക് തെളിവുകളടക്കം പരാതി നല്‍കിയെന്നും ദിലീപ് വ്യക്തമാക്കി. സുനില്‍കുമാറുമായി ഒരു കാലത്തും ബന്ധമുണ്ടായിട്ടില്ലെന്നും ദിലീപ് പറയുന്നു. പരാതിക്കാരന്‍ എന്ന നിലയില്‍ ഉടന്‍ മൊഴി നല്‍കും. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഗൂഢാലോചനയുണ്ട്. തന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായും ദിലീപ് പറയുന്നു.