കലാ മൂല്യമുള്ള ചിത്രങ്ങളെ തഴഞ്ഞ് മുഖ്യധാരാ ചിത്രങ്ങള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ സന്തോഷ് ബാബുസേനന്‍ അഭിപ്രായപ്പെട്ടു. മുമ്പ് അവാര്‍ഡുകളുടെ കാര്യത്തില്‍ സമാന്തര സിനിമകള്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്നു. ഇത്തരം ചിത്രങ്ങളുടെ സംവിധായകര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമാണ് അവാര്‍ഡുകള്‍ ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴാണെങ്കില്‍ പുരസ്‌ക്കാരങ്ങള്‍ മുഴുവനും മുഖ്യധാരാ സിനിമകള്‍ക്കായി. ഇങ്ങനെ ഒരു തരത്തിലും പ്രോല്‍സാഹനമില്ലാത്ത രീതിയിലേയ്ക്കാണ് സമാന്തര സിനിമകള്‍ പോവുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈനിനോട് പറഞ്ഞു. 

ഇന്ന് പല സിനിമാക്കാരും സമാന്തര സിനിമകള്‍ എടുക്കാന്‍ മടിക്കുകയാണ്. ഒരു ചിത്രമെടുത്താല്‍ അത് ജനങ്ങളിലെത്തിക്കാന്‍ മാര്‍ഗ്ഗമില്ല. റിലീസ് ചെയ്യാനാണെങ്കില്‍ വിതരണക്കാരെ കിട്ടാനുമില്ല. ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രം ഒതുങ്ങി പോവുകയാണ് പലപ്പോഴും പല സമാന്തര ചിത്രങ്ങളും. ഇതിനു പുറമെ ഇത്തരം സിനിമകള്‍ വാങ്ങാന്‍ ടെലിവിഷന്‍ ചാനലുകളും മടി കാണിക്കുകയാണ്, അദ്ദേഹം പറഞ്ഞു. 

സമാന്തര സിനിമകള്‍ ചെയ്യുന്ന പരീക്ഷണങ്ങളാണ് സാധാരണ മുഖ്യധാരാ സിനിമകളില്‍ നമ്മള്‍ പിന്നീട് കാണുന്നത്. ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ സിനിമകളിലെ പല ആഖ്യാന രീതികളും നമ്മള്‍ക്ക് പുതിയതായാണ് തോന്നുത്. എന്നാല്‍ ഇതില്‍ പലതും അറുപതുകളിലും എഴുപതുകളിലും സമാന്തര സിനിമകളില്‍ വന്നിട്ടുള്ള പരീക്ഷണങ്ങളാണ്. ഇന്ന് പലരും പുതിയ സിനിമകളില്‍ അത്തരം പരീക്ഷണങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്, സന്തോഷ് ചൂണ്ടികാട്ടി. 

സമാന്തര സിനിമകളെ വേണ്ട രീതിയില്‍ പ്രോല്‍സാഹിപ്പിച്ചില്ലെങ്കില്‍ പിന്നാലെ വരു മുഖ്യധാരാ സിനിമയ്ക്ക് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതെ പോവും. അതോടെ മുഖ്യധാരാ സിനിമ എന്നത് ഏതെങ്കിലും ചില അവസ്ഥകളില്‍ നിന്നു പോവും. മുമ്പോട്ടു പോവാന്‍ സാധിക്കാതെ വരും. അതുകൊണ്ട് സമാന്തര സിനിമകളെ പ്രോല്‍സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെയും നമ്മുടെ സംസ്‌ക്കാരത്തിന്റെയും ആവശ്യകതയാണ്, സന്തോഷ് ബാബുസേനന്‍ കൂട്ടിച്ചേര്‍ത്തു. അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അവനിയില്‍ സംഘടിപ്പിച്ച ക്രോസ്സിങ് കോണ്ടിനെന്റ്‌സ്-17 ന്റെ ഭാഗമായി നടത്തിയ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയിലാണ് സംവിധായകന്‍ വെളിപ്പെടുത്തിയത്.

സന്തോഷ് ബാബുസേനന്‍റെ സഹോദരനും സംവിധായകനുമായ സതീഷ് ബാബുസേനനും ചടങ്ങില്‍ പങ്കെടുത്തു. സമൂഹത്തിലെ പല പ്രശ്‌നങ്ങളും നേരിട്ട് ചോദ്യം ചെയ്യുന്നത് സമാന്തര സിനിമാക്കാരാണ്. എന്നാല്‍ സമൂഹത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ അവതരിപ്പിക്കാനും ചോദ്യം ചെയ്യാനുമുള്ള അവസരമാണ് സെന്‍സര്‍ഷിപ്പിലൂടെ ഇല്ലാതെ പോവുതെന്ന് സതീഷ് ബാബുസേനന്‍ പറഞ്ഞു. സെന്‍സര്‍ഷിപ്പ് എപ്പോഴും ക്രിയേറ്റീവിറ്റിക്ക് വലിയ തടസ്സമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.