പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോേടതിയിൽ
കൊച്ചി: കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും രേഖകൾ പരിശോധിക്കാൻ പോലും തയ്യാറാകാതെ മുൻവിധിയോടെ കസ്റ്റംസ് നീക്കമെന്നുമാണ് നടന്‍റെ ആരോപണം. അതിനിടെ കൊച്ചിയിൽ നിന്ന് കാർ പിടിച്ചെടുത്ത സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി ചോദ്യം ചെയ്യലിന് ഹാജരായി.
ഭൂട്ടാൻ വഴി വാഹനം കടത്തി കസ്റ്റംസ് തീരുവ വെട്ടിച്ചു എന്ന് ആരോപിച്ചാണ് ദുൽഖർ സൽമാന്‍റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. കേസിൽ നടന്‍റെ ഉടൻ കസ്റ്റംസ് നോട്ടീസ് അയച്ച് ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന സൂചനകൾക്കിടയിലാണ് ദുൽഖർ കോടതിയെ സമീപിച്ചത്. വാഹനം വാങ്ങിയതിന്‍റെ ഇൻവോയ്സ് അടക്കം തന്‍റെ പ്രതിനിധികൾ കൈമാറിയ രേഖകളൊന്നും പരിശോധിക്കുക പോലും ചെയ്യാതെ ആണ് ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തതെന്നാണ് നടന്‍റെ ആരോപണം. എല്ലാ നടപടിക്രമങ്ങളും പാലിച്ച് കസ്റ്റംസ് തീരുവ അടച്ചാണ് താൻ വാഹനം വാങ്ങിയതെന്നും നടൻ പറയുന്നു.
ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിൽ. ഇതിലെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റഡിയിലെടുത്ത നടപടി റദ്ദാക്കാണമെന്നാണ് നടന്‍റെ ആവശ്യം. കസ്റ്റംസ് വാഹനം കസ്റ്റഡിയിൽ വയ്ക്കുക വഴി വാഹനത്തിന് കേടുപാട് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് അംഗീകരിക്കാതെ പണം നൽകി നിയമം അനുസരിച്ച് താൻ വാങ്ങിയ വാഹനം വിട്ട് കിട്ടണമെന്നാണ് നടന്‍റെ ആവശ്യം. ഹർജിയിൽ കോടതി കസ്റ്റംസിന്‍റെ വിശദീകരണം തേടി. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
ഇതിനിടെ ഭൂട്ടാനിൽ നിന്ന് എത്തിയ മറ്റൊരു ലാൻഡ് റോവർ വാഹനത്തിന്‍റെ ഫസ്റ്റ് ഓണർ എന്ന് കസ്റ്റംസ് സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെയ്തു. രേഖകൾ സഹിതമാണ് മാഹിൻ ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് നൂറ്റി അൻപതിലേറെ കാറുകളെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ ഭൂരിഭാഗം വാഹനമോ ഉടമകളെയോ കസ്റ്റംസിന് ഇത് വരെ ബന്ധപ്പെടാനായിട്ടില്ല. 38വാഹനങ്ങളുടെ പ്രാഥമിക വിവരങ്ങളാണ് കസ്റ്റംസ് ശേഖരിച്ചിട്ടുള്ളത്. റെയ്ഡ് വിവരം ഒരാഴ്ച മുൻപെ ചോർന്നതായും വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതായുമാണ് കസ്റ്റംസ് സംശയിക്കുന്നത്. വാഹനങ്ങൾ കണ്ടെത്താൻ എംവിഡിയുടെയും പോലീസിന്‍റെയും സഹായം തേടിയിരിക്കുകയാണ് നിലവിൽ കസ്റ്റംസ്
ഓപ്പറേഷൻ നുഖോര്‍ ഇന്നും തുടരും
നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുക്കുന്ന ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് ഇന്നും തുടരാൻ കസ്റ്റംസ്. കള്ളക്കടത്താണെന്ന് സംശയിക്കുന്ന 150 ഓളം വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടിയത്. അടിമാലിയിൽ നിന്നും കൊച്ചി കുണ്ടന്നരിൽ നിന്നുമായി ഇന്നലെ രണ്ടു വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു. അതിൽ കുണ്ന്നൂരിൽ നിന്ന് പിടിച്ചെടുത്ത ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ചു വിശദ അന്വേഷണം തുടങ്ങി. ആസാം സ്വദേശി മാഹിൻ അൻസാരിയുടെ ഉടമസ്ഥതയിലാണ് കാർ. ദുൽഖർ സൽമാൻ അടക്കം നോട്ടീസ് നൽകുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ദുൽഖറിന്റെതെന്ന് സംശയിക്കുന്ന രണ്ടു വാഹനങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം തുടങ്ങിയ ഇഡി ഉടൻ ഇസിഐആര്‍ രെജിസ്റ്റർ ചെയ്തേക്കും.


