കൊച്ചിയിലായിരുന്നു യുവതാരത്തിന്‍റെ ജനനം. ചെന്നൈയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന ഫിനാന്‍സ് കമ്പനിയില്‍ ജോലിയും പഠനവുമായി ദുബായിലും. 

മലയാളികളുടെ കുഞ്ഞിക്കയുടെ പിറന്നാളായിരുന്നു ഇന്ന്. ഏവരും പ്രതീക്ഷിച്ചതുപോലെ ആരാധകരുടെ വന്‍ നിരയാണ് ദുല്‍ഖര്‍ സല്‍മാന് ആശംസകളറിയിച്ചത്. ഇതില്‍ കൂടുതലും ആരാധികമാരായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങാണ് ദുല്‍ഖറിന്‍റെ പിറന്നാള്‍. ചെറിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് ദുല്‍ഖര്‍. മമ്മൂട്ടിയെന്ന് മഹാനടന്‍റെ മകന്‍ എന്നതിനപ്പുറം സ്വതസിദ്ധമായ അഭിനയരീതിയിലൂടെയാണ് ദുല്‍ഖര്‍ വെള്ളിത്തിര കീഴടക്കിയത്.

ഏറ്റവും കൂടുതല്‍ ആരാധികമാരുള്ള താരങ്ങളിലൊരാളും ദുല്‍ഖര്‍ തന്നെയാകും. എന്നാല്‍ ഇക്കാര്യത്തില്‍ ദുല്‍ഖറിന്‍റെ പ്രതികരണം ഇങ്ങനെയാണ്. "എങ്ങനെയാണ് ആരാധികമാര്‍ ഉണ്ടായതെന്ന് എനിക്ക് അറിയില്ല. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്നെ കാണാന്‍ അത്ര നല്ലതായിരുന്നില്ല. അപ്പോഴൊക്കെ പെണ്‍കുട്ടികള്‍ എന്നെ നോക്കാതെ കൂടെയുള്ള സുഹൃത്തിനെയാണ് നോക്കുക. പക്ഷെ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്'. ബോളിവുഡ് ലൈഫ് ഡോട്കോമിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ് തുറന്നത്.

കൊച്ചിയിലായിരുന്നു യുവതാരത്തിന്‍റെ ജനനം. ചെന്നൈയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന ഫിനാന്‍സ് കമ്പനിയില്‍ ജോലിയും പഠനവുമായി ദുബായിലും. 2010ല്‍ മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്റ്റുഡിയോയില്‍ അഭിനയം പഠിച്ചു. ശ്രിനാഥ് രാജേന്ദ്രന്‍റെ സെകന്‍റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഉസ്താദ് ഹോട്ടലും ബാംഗ്ലൂര്‍ ഡേയ്സും ദുല്‍ഖറിന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ചു.

ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കാര്‍വ എന്ന ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് ദുല്‍ഖറിന് പറയാനുള്ളത് ഇതാണ്. ' രസകരമാണ് ചിത്രം. കേരളത്തില്‍ നിന്ന് ഊട്ടിയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ കഴിഞ്ഞത് ഈ ചിത്രത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ്. യാത്ര പ്രമേയമായുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ടായിരുന്നു. എനിക്ക് യാത്രകള്‍ ഏറെ ഇഷ്ടമാണ്. നടനായതുകൊണ്ടു മാത്രം യാത്രകള്‍ ചെയ്യാന്‍ അധികം സമയം കിട്ടാറില്ല. കാര്‍വാ പോലുള്ള യാത്രകള്‍ പ്രമേയമാകുന്ന സിനിമകള്‍ അതുകൊണ്ടു തന്നെ വളരെ ആസ്വദിക്കാന്‍ സാധിച്ചു.

കാര്‍വായുടെ സംവിധായകന്‍ ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി നല്‍കിയതും വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ ഉപയോഗിച്ച നീല നിറത്തിലുള്ള വാനായിരുന്നു അദ്ദേഹം ദുല്‍ഖറിന് നല്‍കിയത്. ദുല്‍ഖര്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നീ അഭിനേതാക്കളോടൊപ്പം ഈ വാനിലാണ് ദുല്‍ഖര്‍ സഞ്ചരിക്കുന്നത്. ദുല്‍ഖര്‍ ഏറെ സന്തോഷത്തോടെ സഞ്ചരിച്ച വാനാണ് ഇതെന്നും അതുകൊണ്ടാണ് അത് സമ്മാനമായി നല്‍കുന്നതെന്നുമായിരുന്നു ആകര്‍ഷ് സമ്മാനം നല്‍കിയതിനെ കുറിച്ച് പ്രതികരിച്ചത്.