തിങ്കളാഴ്ച തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിഷേധ മാർച്ച് നടത്തും.
തിരുവനന്തപുരം : ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് ആവശ്യത്തിൽ സിനിമ സംഘടനകൾ പ്രതിഷേധത്തിലേക്ക്. തിങ്കളാഴ്ച തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിഷേധ മാർച്ച് നടത്തും. ഫെഫ്കയും പ്രതിഷേധത്തിന്റെ ഭാഗമായേക്കും. ജാനകി വിവാദത്തിൽ കേന്ദ്രമന്ത്രിയും ചിത്രത്തിലെ പ്രധാന നടനായ സുരേഷ് ഗോപിയും സിനിമയിലെ മറ്റ് താരങ്ങളും മൗനം തുടരുന്നതിലും സംഘടനക്കുള്ളിൽ അമർഷം പുകയുന്നുണ്ട്. ഹൈന്ദവ ദേവതയുടെ പേരിന് സാമ്യമുള്ളതിനാൽ ജാനകി എന്ന പേര് മാറ്റണമെന്നാണ് ബോർഡിൻറെ നിലപാട്. എന്നാൽ ഈ കാരണം വാക്കാൽ മാത്രമേ അണിയറപ്രവർത്തകരെ അറിയിച്ചിട്ടുള്ളു.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സെൻസർ ബോർഡ് ജാനകി എന്ന പേര് മാറ്റണമെന്ന് അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടത്. സിനിമയുടെ കാതൽ തന്നെ അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രമായിരിക്കെ പേര് മാറ്റാൻ നിർമ്മാതാക്കൾ തയ്യാറല്ല. അസാധാരണ സെൻസർഷിപ്പിൽ വ്യാപക എതിർപ്പാണ് ഉയരുന്നത്. എന്ന സ്വന്തം ജാനകിക്കുട്ടിയടക്കം എന്ന സിനിമയും ജാനകി എന്ന് പേരുള്ള നിരവധി കഥാപാത്രങ്ങളും ഹിറ്റ് പാട്ടുകളുമൊക്കെ മലയാള സിനിമയുടെ ചരിത്രത്തിൻറെ ഭാഗമാണെന്നും സിനിമാ പ്രവർത്തകർ എടുത്തുപറയുന്നു.
പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റിക്ക് മുന്നിൽ ചിത്രം പ്രദർശിപ്പിച്ചു. എന്നാൽ സെൻസർ ബോർഡ് റിവ്യൂ കമ്മറ്റി ജാനകി എന്ന പേര് മാറ്റണമെന്ന നിലപാടിലാണെന്ന് സംവിധായകൻ പ്രവീൺ നാരായണൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.


