സിനിമാ പ്രതിസന്ധി ഒരുമാസം പിന്നിടുമ്പോഴാണ് പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വീണ്ടും ഇടപെടുന്നത്. ഈ മാസം 25 ന് നടത്തുന്ന ചര്‍ച്ചയില്‍ സംഘടനകളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്ന കാര്യത്തിനൊപ്പം സിനിമാ പ്രതിസന്ധിയും യോഗം ചര്‍ച്ച ചെയ്യും. നടന്‍ സുരേഷ് ഗോപി എംപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനിടെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്കെത്തി.

ഫെഡറേഷന്‍ ട്രഷറര്‍ കവിതാ സാജു സംഘടനയില്‍ നിന്ന് രാജിവെച്ചു. ഇവിഎമ്മും മുത്തൂറ്റും ഉള്‍പ്പെടെയുളള തിയറ്റര്‍ ഗ്രൂപ്പ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. നടന്‍ ദിലീപിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സാന്നിധ്യത്തില്‍ ഫെഡറേഷന്‍ വിട്ടവരുടെ പുതിയ സംഘടന നാളെ കൊച്ചിയില്‍ രൂപീകരിക്കും. നിലവില്‍ എക്‌സിബിറ്റേഴസ് ഫെഡറേഷന് കീഴിലുള്ള 56 തീയറ്ററുകളിലാണ് വിലക്ക് മറികടന്ന് തമിഴ് ചിത്രം ഭൈരവ പ്രദര്‍ശിപ്പിക്കുന്നത്. 

ഈ തീയറ്റര്‍ ഉടമകളെല്ലാം യോഗത്തില്‍ പങ്കെടുക്കും. കൂടുതല്‍ തീയറ്റര്‍ ഉടമകളെ കൂടി പുതിയ സംഘടനയില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. 356 തീയറ്ററുകളാണ് ഫെഡറേഷന് കീഴിലുള്ളത്. ജനുവരി 19ന്, റിലീസ് മുടങ്ങിക്കിടക്കുന്ന മലയാള ചിത്രങ്ങളിലൊന്ന് തീയറ്ററുകളിലെത്തിക്കാനാണ് നീക്കം. 

മോഹന്‍ലാല്‍ ചിത്രം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാട്-ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ധിഖ്-ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജ് ചിത്രം എസ്ര എന്നിലയുടെ റിലീസാണ് സമരത്തെ തുര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏത് ചിത്രം ആദ്യം റിലീസ് ചെയ്യണം എന്നതിലും നാളെ തീരുമാനമുണ്ടാകും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ശക്തികേന്ദ്രമായ മലബാറിലെ തീയറ്റര്‍ ഉടമകളെ പുതിയ സംഘടനയിലേക്ക് ആകര്‍ഷിക്കാനുള്ള നീക്കവും ശക്തമാണ്.