സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു ഭീകരസംഘാംഗത്തിന്‍റെ വെളിപ്പെടുത്തില്‍

ദില്ലി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി ഹരിയാനയില്‍ പിടിയിലായ ഭീകരസംഘാംഗത്തിന്‍റെ വെളിപ്പെടുത്തില്‍. ഹരിയാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്ടിഎഫ്) പിടിയിലായ ഭീകരസംഘാംഗം സമ്പത്ത് നെഹ്‌റയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സല്‍മാനെ കൊലപ്പെടുത്തി വിദേശത്തേക്ക് കടക്കാനായിരുന്ന പദ്ധതിയെന്ന് സമ്പത്ത് വെളിപ്പെടുത്തി.

സമ്പത്ത് നെഹ്റയുടെ വെളിപ്പെടുത്തല്‍ ഹരിയാന പൊലീസാണ് പുറത്തുവിട്ടത്. സല്‍മാനെ വധിക്കുമെന്ന് നേരത്തെ അധോലോക ബന്ധമുള്ള ലോറന്‍സ് ബിഷ്‌നോയി എന്നയാള്‍ ഭീഷണി മുഴക്കിയിരുന്നു. 2018 തുടക്കത്തിലായിരുന്നു ഭീഷണി. ഇയാളുടെ സംഘത്തിലെ പ്രധാനിയാണ് പൊലീസ് കസ്റ്റഡിയിലുള്ള സമ്പത്ത് നെഹറ. മാന്‍വേട്ടക്കേസുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തിന്‍റെ പുറത്താണ് സല്‍മാനെ കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നത്. ഇതിനായി സല്‍മാന്‍റെ യാത്രകളടക്കം നിരീക്ഷിച്ചു വരികയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

സല്‍മാന്റെ നീക്കങ്ങള്‍ മനസിലാക്കുന്നതിനായി മുംബൈയിലും നെഹ്‌റ എത്തിയിരുന്നു. ഈ മാസം ആറിനാണ് നെഹ്‌റയെ ഹൈദരാബാദില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. സല്‍മാനെ നെഹ്റ നിരന്തരം പിന്തുടര്‍ന്നിരുന്നുവെന്നും ചിത്രങ്ങള്‍ പകര്‍ത്തിയതായും പൊലീസ് പറയുന്നു. രാജസ്ഥാന്‍ സ്വദേശിയാണ് സമ്പത്ത് നെഹ്‌റ ഷാര്‍പ്പ് ഷൂട്ടറാണ്. ചണ്ഡിഗഡ് പോലീസില്‍ നിന്ന് വിരമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്‌പെകട്‌റുടെ മകനാണ് നെഹ്റ.