പിന്നീട് നടന്മാരും സംവിധായകരും എന്നെ വില്‍പ്പന ചരക്കായി കാണുകയും മദ്യപിക്കുമ്പോള്‍ അവരെ സന്തോഷിപ്പിക്കുന്ന വസ്തുവായി മാറ്റുകയുമായിരുന്നു.

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുഴുവനും പിടിച്ചു കുലുക്കാന്‍ തുടങ്ങിയിട്ട് കുറച്ചേറെ നാളായി. സിനിമയിലേക്ക് ചുവടുവെക്കാന്‍ എത്തുന്ന പെണ്‍കുട്ടികൾ ലൈംഗീകമായി ചുഷണം ചെയ്യുപ്പെടുന്നുണ്ടെന്ന് പറഞ്ഞ താരം ഏതാനും നടന്‍മാരേയും സംവിധായകരെയും വെട്ടിലാക്കിയിരിക്കുകയാണ്. എന്‍റെ അമ്മ പറഞ്ഞതാണ് സിനിമയിൽ പോകരുതെന്ന് അതനുസരിക്കാത്തതിന്‍റെ ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

സിനിമ മേഖലയിലെ പ്രമുഖരായ ശ്രീകാന്ത്, നടൻ നാനി, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ്, ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടിയ എന്നിവര്‍ക്കെതിരെയാണ് ശ്രീ രംഗത്തെത്തിയത്. ഇനിയും മുഖം മൂടി അഴിച്ച് വെക്കാത്ത നടന്മാര്‍ തിരശ്ശീലയ്ക്ക് പിന്നിലുണ്ടെന്നും ഇവരെയും വെളിച്ചത്ത് കൊണ്ട് വരും വരെ പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി.

ഞാന്‍ മുന്‍ കാമുകനുമായി പബ്ബില്‍ പോയ സമയത്താണ് തൃഷയെ ആദ്യമായി കാണുന്നത്. അന്ന് അവരെ കണ്ടത് മുതലാണ് നടിയാകണമെന്ന ആ​ഗ്രഹം എന്‍റെ മനസ്സിൽ മൊട്ടിട്ടത്. സിനിമയില്‍ എത്തിക്കഴിഞ്ഞപ്പോഴേക്കും ഓരോരുത്തരായി ലൈംഗിക ബന്ധത്തിനായി ക്ഷണിക്കാന്‍ തുടങ്ങി. ആദ്യം ആഗ്രഹം പങ്കുവെച്ചത് ഒരു സംവിധായകനായിരുന്നു. ഇത് നിഷേധിച്ചതിനെ തുടര്‍ന്ന് എന്നെ ഏതെക്കെ രീതിയിൽ തളര്‍ത്താമോ അങ്ങനെയെല്ലാം അയാൾ എന്നെ തളര്‍ത്തിരുന്നു.

പിന്നീട് നടന്മാരും സംവിധായകരും എന്നെ വില്‍പ്പന ചരക്കായി കാണുകയും മദ്യപിക്കുമ്പോള്‍ അവരെ സന്തോഷിപ്പിക്കുന്ന വസ്തുവായി മാറ്റുകയുമായിരുന്നു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ലെന്ന് പറയുന്നത് വെറുതെയാണ്. ഒഡിഷന് എത്തുന്ന പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് നടന്മാരും സംവിധായകരും അവരെ വലയിൽ വീഴ്ത്തുന്നത്. നാനിയും അഭിറാമുമാണ് എന്നെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത്. നാനി മയക്ക് മരുന്ന് നല്‍കി പീഢിപ്പിച്ചുവെന്നും അഭി തന്നെ പ്രേമിച്ച് വഞ്ചിച്ചെന്നും ശ്രീ പറഞ്ഞു. പേടി കാരണമാണ് തെലുങ്ക് സിനിമയിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള കമ്മറ്റി രൂപീകരിക്കാത്തതിന് കാരണമെന്നും സിനിമയില്‍ ചൂഷണം ചെയ്യപ്പെടാത്ത സ്ത്രീകള്‍ വിരളമാണെന്നും താരം കൂട്ടി ചേര്‍ത്തു.