ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരാഴ്‍ച നീളുന്ന മേളയിൽ 62 രാജ്യങ്ങളിൽ നിന്നായി 185 സിനിമകൾ പ്രദർശിപ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തലസ്ഥാനത്ത് ഇനി ഒരാഴ്‍ച സിനിമാക്കാലം. ആസ്വാദകരെ വരവേൽക്കാൻ 13 തിയേറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. നിശാഗന്ധിയിൽ വൈകീട്ട് ആറിന് മുഖ്യമന്ത്രി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മത്സര വിഭാഗത്തിലെ 15 സിനിമകൾ അടക്കം ആകെ 185 സിനിമകൾ. ഡോക്ടർ ബിജുവിന്റെ കാടുപൂക്കുന്ന നേരവും വിധു വിൻസെന്റിന്റെ മാൻഹോളും മത്സരവിഭാഗത്തിലെ മലയാളി സാന്നിധ്യം.

കുടിയേറ്റവും ഭിന്നലിംഗക്കാരുടെ പ്രശ്‍നങ്ങളും അടിസ്ഥാനമാക്കിയുള്ള സിനിമകളുടെ പ്രത്യേക് പാക്കേജാണ് ഇത്തവണത്തെ പ്രത്യേകത. കുടിയേറ്റത്തിനിടെ കടൽത്തീരത്ത് മരിച്ചു കിടന്ന ഐലൻ കുർദിയെന്ന ബാലന്റെ സ്‍മരണകൾ ഉയർത്തുന്ന അഫ്‍ഗാൻ സിനിമ പാർട്ടിംഗ് ആണ് ഉദ്ഘാടന ചിത്രം.

 മൊഹ്സിൻ മഖ്‍മൽബഫിന്റെ ഇറാനിൽ നിരോധിച്ച ദ നൈറ്റ്സ് ഓഫ് സയൻദേ റൂഡ്, കിം കി ഡുക്കിന്റെ നെറ്റ് തുടങ്ങി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകൾ, വിഖ്യാത ചലച്ചിത്രപ്രവർത്തകർ ജിറി മെൻസിലിന്റെയും ഹെയ് ലി ഗെറിമയുടെയും സാന്നിധ്യം അങ്ങിനെ ഒരുപാട് പ്രതീക്ഷകളുമായാണ് വീണ്ടുമൊരു മേള തുടങ്ങുന്നത്.