മലയാള സിനിമയിലെ വനിതാ സംഘടനായ വുമണ്‍ ഇന്‍ മലയാളം സിനിമ കളക്ടീവിനെ കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. സംഘടനയിലെ അംഗങ്ങളുമായി സംസാരിച്ചാണ് സുപ്രിയാ മേനോന്‍ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. വുമണ്‍ ഇന്‍ മലയാളം സിനിമ കലക്ടീവിന്റെ ലക്ഷ്യം ലിംഗ സമത്വം എന്ന തലക്കെട്ടില്‍ ഹഫിങ്ടണ്‍ പോസ്റ്റില്‍ ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാള സിനിമയില്‍ നായകനും നായികയും തമ്മില്‍ വലിയ വ്യത്യാസമുള്ളതെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. 60 വയസ്സുള്ള നായകന് 20 വയസ്സുള്ള നായിക, 60 വയസ്സുള്ള നായകന്റെ അമ്മയായി 50 വയസ്സുള്ള നായിക എന്നതാണ് സിനിമയുടെ അവസ്ഥയെന്നു റിമാ കല്ലിങ്കല്‍ പറയുന്നതായി സുപ്രിയ ലേഖനത്തില്‍ എഴുതുന്നു. വന്‍ വിജയം നേടിയ ടേക്ക് ഓഫിലെ പ്രധാന കഥാപാത്രമായിട്ടും തനിക്ക് നായകനടന്‍മാരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് കിട്ടിയതെന്നും പാര്‍വതി പറയുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചും പാര്‍വതി രൂക്ഷമായി പ്രതികരിച്ചിരിക്കുന്നു. കോമഡിക്കു വേണ്ടിയെന്ന പേരിലും മാസ് ഓഡിയന്‍സിനു വേണ്ടിയെന്നും പറഞ്ഞ് സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങളെ ന്യായീകരിക്കുകയാണ്. ഇത്തരത്തില്‍ കോമഡിക്കു വേണ്ടി പുരുഷനെ പരിഹസിക്കാറുണ്ടോ. അയാള്‍ സ്ത്രൈണത ഉള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മാത്രമാണ് അങ്ങനെ ഉണ്ടാകുന്നത്. അതും സ്ത്രീത്വത്തെ അപമാനിക്കുന്നതു പോലെയാണെന്നും- ലേഖനത്തില്‍ പാര്‍വതി പ്രതികരിക്കുന്നു.

വുമണ്‍ ഇന്‍ മലയാളം സിനിമ വനിതകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ശ്രദ്ധിക്കുന്നത് എന്ന് രേവതി പറയുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളുടെ സംഘടന ആയതിനാല്‍ തന്നെ സിനിമയിലെ മറ്റ് അസോസിയേഷനില്‍ നിന്ന് ഇത് വ്യത്യസ്തമാണെന്നും രേവതി പറഞ്ഞതായി സുപ്രിയ ലേഖനത്തില്‍ പറയുന്നുണ്ട്.