മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്‍റെ അലിബാഗിലെ ഒഴിവുകാല വസതി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമം അനുസരിച്ചാണ് നടപടി. മഹാരാഷ്ട്രയിലെ കടല്‍തീര നഗരമായ അലിബാഗില്‍ 19960 ചതുരശ്ര അടി സ്ഥലത്താണ് ഷാരുഖ് ഫാം ഹൗസ് പണിതത്. കൃഷി ചെയ്യാനെന്ന പേരിലാണ് പഴയ കൃഷി സ്ഥലം സ്വന്തമാക്കി ഫാം ഹൗസ് നിര്‍മ്മിച്ചത്. 

14.67 കോടി രൂപ മൂല്യം കാണിച്ചിരിക്കുന്ന ഹൗസിന് അതിന്റെ അഞ്ച് ഇരട്ടിയെങ്കിലും വിലമതിക്കുമെന്നാണ് കരുതുന്നത്. കുഷി ഭൂമിയില്‍ കെട്ടിടം പണിയുന്നതിന് അനുമതി ലഭിക്കില്ല എന്നതുകൊണ്ട് ദേജാവു ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് 2004-ല്‍ ഭൂമി വാങ്ങിയത്. കൃഷിയാവശ്യത്തിന് വാങ്ങുന്നതെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ദേജാവുവിന്റെ ഓഹരി പിന്നീട് ഷാരുഖും ഭാര്യ ഗൗരിയും സ്വന്തമാക്കി. ആഡംബര കെട്ടിടം പണിയുകയുമായിരുന്നു. ദേജാവു ഫാംസ് അവിടെ കൃഷി നടത്തുകയോ വരുമാനം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. 

ഇത് ബിനാമി ഇടപാടിന്റെ പരിധിയില്‍ വരും എന്ന് കണ്ടാണ് നടപടി. ആദായ നികുതി വുപ്പ് സ്വമേധയ നടത്തുന്ന നടപടിക്ക് 90 ദിവസത്തെ ഇളവുണ്ട്. ഷാരുഖ് ഖാന് ഇതിനിടെ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാം ഇല്ലെങ്കില്‍ ആദായ നികുതി പ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടി വരും. നീന്തല്‍ കുളവും കടല്‍ത്തീരവുമുള്ള ഫാം ഹൗസാണ് അലിബാഗിലേത്. തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് നിര്‍മ്മാണമെന്ന് നേരത്തേ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.