കൊച്ചി: നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയതായിരുന്നു വിനായകന് നല്‍കിയ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിനെ പൊതുവില്‍ വിലയിരുത്തിയത്. വിപ്ലവകരവും അതിലേറെ ഭാവിയിലേക്കുള്ള ചുവടുവെപ്പുമായി ഇതിനെ കാണുന്നവരാണ് ഏറെ. നാട്യങ്ങളില്ലാത്ത പ്രിയനായകനായി വിനായകന്‍ മാറുമ്പോള്‍, അവാര്‍ഡിന് വിനായകന്‍ അര്‍ഹനല്ലെന്ന കണ്ടെത്തലുമായാണ് പ്രമുഖ സാഹിത്യകാരി കെആര്‍ ഇന്ദിര രംഗത്തെത്തിയിരിക്കുന്നത്. കമ്മട്ടിപ്പാടം വളരെ മോശം ചിത്രമാണെന്നുമുണ്ട് ഇന്ദിരയുടെ അഭിപ്രായം. ഫേസ്ബുക്കിലാണ് സാഹിത്യകാരിയുടെ അഭിപ്രായ പ്രകടനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയയാളാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദിരയുടെ പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ടിവിയില്‍ മുഴുവന്‍ കണ്ടുവെന്നും, വിനായകന് അവാര്‍ഡ് കൊടുത്തത് എന്തിനാണ് എന്ന് തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്നും അവര്‍ പറയുന്നു. പ്രധാന കഥാപാത്രമായ കൃഷ്ണനെ അവതരിപ്പിച്ച ദുല്‍ഖര്‍ നന്നായി നടിച്ചിട്ടില്ല. എന്നുവെച്ച് വല്ലപ്പോഴും ഒന്ന് മുഖംകാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും താന്‍ കണ്ടില്ലെന്നും ഇന്ദിര പറയുന്നു. 

സവര്‍ണ്ണര്‍-അവര്‍ണ്ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം എന്ന് ഈ അവാര്‍ഡിനെ മനസ്സിലാക്കുന്നു .ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദിര പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇന്ദിരയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുകയാണ്. പലരും ഇന്ദിരയുടെ നിലപാട് വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. പലരും കാര്യകാരണങ്ങള്‍ നിരത്തി ഇന്ദിരയുടെ വാദങ്ങളെ പോസ്റ്റിന് താഴെ ഖണ്ഡിക്കുന്നുണ്ട്.