പല സിനിമകളിലെയും അദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ക്ക് പകരം മറ്റൊരു നടനെ സങ്കല്‍പിക്കാന്‍ കഴിയില്ലെന്ന് ഇന്നസെന്‍റ്. ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തില്‍ കുടുംബത്തിന്‍റെ ദുംഖത്തില്‍ പങ്കുചേരുന്നതായും ഇന്നസെന്‍റ് എംപി

കൊച്ചി: ഒരു മനുഷ്യസ്‌നേഹിയെയും നല്ല നടനെയുമാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായതെന്ന് ഇന്നസെന്‍റ് എംപി. അദേഹത്തിനൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാബൂളിവാലയിലെ അദേഹത്തിന്‍റെ കഥാപാത്രത്തിന് മറ്റൊരു നടനെ പകരക്കാരനായി നമുക്ക് കിട്ടില്ല. ഷൂട്ടിംഗിനെത്തിയാല്‍ അനാവശ്യ തര്‍ക്കങ്ങള്‍ക്കൊന്നും ക്യാപ്റ്റന്‍ നില്‍ക്കില്ല. 

എപ്പോഴും കുടുംബ കാര്യങ്ങള്‍ ചോദിച്ചറിയുന്ന നല്ല സുഹൃത്ത് കൂടിയായിരുന്നു ക്യാപ്റ്റന്‍. പല റോളുകളും അദേഹത്തിന് ലഭിക്കാതെ പോയത് നഷ്ടമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അദേഹം ചെയ്ത കഥാപാത്രങ്ങള്‍ നമുക്ക് ഓര്‍മ്മിക്കാന്‍ കരുത്തുള്ളതായി. അടുക്കും ചിട്ടയുമുള്ള സിനിമാ നടനാണ് അദേഹം. ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തില്‍ കുടുംബത്തിന്‍റെ ദുംഖത്തില്‍ പങ്കുചേരുന്നതായും ഇന്നസെന്‍റ് പ്രതികരിച്ചു. 

ഇന്ന് രാവിലെ കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു.