സുരക്ഷിതമായ വിനോദമാണെന്ന് കരുതിയാണ് കാതറീന ഫോട്ടോഷൂട്ടിനായി ആ സ്ഥലം കണ്ടെത്തിയത് സെക്കന്‍ഡുകള്‍ കൊണ്ട് തിരിച്ചെടുത്ത ബോധമാണ് മോഡലിനെ രക്ഷപ്പെടുത്തിയത്

കാമുകനും കാമുകന്റെ കുടുംബത്തിനുമൊപ്പം ബഹാമസില്‍ അവധിയാഘോഷിക്കാനെത്തിയതായിരുന്നു ഇന്‍സ്റ്റഗ്രാം മോഡലായ 19കാരി കാതറീന എലേ. ബഹാമസിലെ സ്റ്റാനിയെല്‍ കേയില്‍ സ്രാവുകള്‍ക്കൊപ്പം നീന്താന്‍ കാതറീന തന്നെയാണ് ആഗ്രഹം പ്രകടിപ്പിച്ചത്.

ഉപദ്രവകാരികളല്ലാത്ത സ്രാവുകളായതിനാല്‍ നീന്തലും കൂട്ടത്തില്‍ ഫോട്ടോഷൂട്ടും നടത്താമെന്ന് കാതറീന കരുതി. എന്നാല്‍ ചില നേരങ്ങളില്‍ ഈ സ്രാവുകള്‍ അക്രമകാരികളാകാറുണ്ട് എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്നറിയിപ്പ് വക വെക്കാതെയാണ് മോഡല്‍ ഫോട്ടോഷൂട്ടിനായി എടുത്തുചാടിയത്.

കാമുകന്റെ അച്ഛനെയാണ് ഫോട്ടോയെടുക്കാനായി ഏല്‍പിച്ചിരുന്നത്. വെള്ളത്തിനടിയില്‍ പതിയെ നീന്തിക്കളിക്കുന്ന സ്രാവുകള്‍ക്ക് മുകളില്‍ കാതറീന നിവര്‍ന്നുകിടന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തു. പെട്ടെന്നായിരുന്നു സ്രാവുകളുടെ കൂട്ടത്തില്‍ നിന്നൊരു വില്ലന്‍ സ്രാവ് കാതറീനയെ ആക്രമിച്ചത്.

കയ്യില്‍ കടിച്ച സ്രാവ് കാതറീനയേയും കൊണ്ട് വെള്ളത്തിനടിയിലേക്ക് ഊളിയിട്ടുപോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു പോയ സെക്കന്‍ഡുകള്‍ക്ക് ശേഷം സമനില വീണ്ടെടുത്ത കാതറീന എങ്ങനെയോ സ്രാവിന്റെ പല്ലുകള്‍ക്കിടയില്‍ നിന്ന് കൈ വലിച്ചെടുത്തു. രക്തം മണത്താല്‍ മറ്റ് സ്രാവുകള്‍ പാഞ്ഞെത്തുമെന്നതിനാല്‍ മുറിവ് പറ്റിയ കൈ ഉയര്‍ത്തിപ്പിടിച്ച് കാതറീന കരയിലേക്ക് നീന്തി. 

വലിയ പരിക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിന് മോഡല്‍ തന്നെയാണ് ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.