ഷാരൂഖ് ഖാനെ തല്ലുമെന്ന് ജയാ ബച്ചൻ; അമ്പരന്ന് ആരാധകർ
2008ല്‍ ഒരു മാധ്യമത്തിന് ജയ നല്‍കിയ അഭിമുഖം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും മരുമകള്‍ ഐശ്വര്യ റായിയും ഷാരൂഖും തമ്മിലുള്ള വിവാദത്തെക്കുറിച്ചുമാണ് ജയ തുറന്നടിച്ചത്.
മുംബൈ: എന്തും തുറന്നു പറയുന്നയാളാണ് നടിയും അമിതാബ് ബച്ചൻറെ ഭാര്യയുമായ ജയാ ബച്ചന്‍. വ്യക്തിപരമായ വിഷയമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും പറയാനുള്ള കാര്യങ്ങൾ അവർ ആരുടെ മുഖത്ത് നോക്കിയും തുറന്നു പറയും. 2008ല്‍ ഒരു മാധ്യമത്തിന് ജയ നല്‍കിയ അഭിമുഖം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഷാരൂഖ് ഖാനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും മരുമകള്‍ ഐശ്വര്യ റായിയും ഷാരൂഖും തമ്മിലുള്ള വിവാദത്തെക്കുറിച്ചുമാണ് ജയ തുറന്നടിച്ചത്.
'ഷാരൂഖ് എന്റെ ദൗര്‍ബല്യമാണ്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അവസരം കിട്ടിയാല്‍ ഷാരൂഖുമായി സംസാരിക്കും. എന്റെ വീട്ടില്‍ വെച്ചാണെങ്കില്‍ തല്ലുകയും ചെയ്യും. ഒരു മകനെപോലെ. കാരണം താനും ഷാരൂഖും തമ്മിലുള്ള ആത്മബന്ധം അത്രയ്ക്കും ആഴമേറിയതാണ്', ജയാ ബച്ചൻ പറഞ്ഞു.
ഷാരൂഖ് ഖാന്‍ നായകനായി അഭിനയിച്ച 'ചല്‍തേ ചല്‍തേ' എന്ന ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് ഐശ്വര്യയെ ആയിരുന്നു. എന്നാല്‍ സെറ്റില്‍ വന്ന് സല്‍മാന്‍ ഖാന്‍ പ്രശ്‌നമുണ്ടാക്കിയതോടെ ഐശ്വര്യയെ മാറ്റി പകരം റാണി മുഖര്‍ജിയെ നായികയാക്കുകയായിരുന്നു. അന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് 2008ല്‍ കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ ഷാരൂഖും സല്‍മാനും പരസ്യമായി വഴക്കടിക്കുകയും ഷാരൂഖ് ഐശ്വര്യയെക്കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് ജയാ ബച്ചന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.